തൃശൂർ: ജനകീയ പ്രതിരോധ ജാഥയിൽ സംസാരിക്കുന്നതിനിടെ മൈക്കിനോട് ചേർന്ന് നിന്ന് സംസാരിക്കാൻ ആവശ്യപ്പെട്ട മൈക്ക് ഓപ്പറേറ്ററെ പരസ്യമായി ശാസിച്ച സംഭവത്തിൽ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. മൈക്ക് ഓപ്പറേറ്ററോട് ദേഷ്യപ്പെട്ടിട്ടില്ലെന്നാണ് ഗോവിന്ദന്റെ വാദം. താൻ ശരിയായിട്ടാണ് കാര്യങ്ങൾ പറയുന്നത്. മാദ്ധ്യമങ്ങൾ ഇമ്മാതിരി വാർത്തകൾ ഉണ്ടാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. ജനകീയ പ്രതിരോധ ജാഥ ആരംഭിക്കുന്നതിന് മുന്നോടിയായി മാദ്ധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
” എന്താണ് സംഭവിച്ചത് എന്ന് പറയാം. ഞാൻ ഇങ്ങനെ പ്രസംഗിച്ചു കൊണ്ടിരിക്കുന്നു. സാധാരണ ഗതിയിൽ പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോൾ ഇടയ്ക്ക് ഇടപെട്ടാലും എനിക്ക് വിഷമമുണ്ടാകാറില്ല. ചോദ്യങ്ങളെല്ലാം ചോദിച്ച് അതിന് മറുപടിയൊക്കെ പറഞ്ഞ് പ്രസംഗിക്കുന്നതാണ് എന്റെ രീതി. പണ്ടു മുതലേ അങ്ങനെയാണ്. ഇപ്പോൾ തുടങ്ങിയതൊന്നുമല്ല. ജാഥയ്ക്ക് വന്നതു കൊണ്ടുമല്ല. പ്രസംഗത്തിനിടെ ഒരു പ്രാവശ്യം വന്ന് അയാൾ മൈക്ക് ശരിയാക്കി. അവിടെ നിന്ന് പോയ ശേഷം വീണ്ടും വന്ന് ഒന്നു കൂടി മൈക്ക് ശരിയാക്കി. എന്നിട്ട് അയാൾ എന്നോട് പറയുകയാണ്. അടുത്ത് നിന്ന് സംസാരിക്കണമെന്ന്. അടുത്തു നിന്ന് സംസാരിക്കണമെന്ന് പറഞ്ഞ് ആ മൈക്ക് ഓപ്പറേറ്റർ എന്നെ പഠിപ്പിക്കാൻ വരുവാണ്.
അപ്പോൾ ഞാൻ പറഞ്ഞു, ഞാൻ അടുത്ത് നിൽക്കാത്തതല്ല പ്രശ്‌നം. ഒരുപാട് സാധനങ്ങൾ ഉണ്ട് അവിടെ. അതെല്ലാം കൃത്യമായി കൊണ്ടുവച്ച് ശാസ്ത്രീയമായി തയ്യാറാക്കാൻ പറ്റിയിട്ടില്ല. അതാണ് പ്രശ്‌നം. എന്നിട്ട് അതിനെ കുറിച്ച് ഞാൻ പൊതുയോഗത്തിൽ പ്രസംഗിക്കുകയും ചെയ്തു. ശാസ്ത്ര സാങ്കേതിക വിദ്യകളെ കുറിച്ചും ഞാൻ പറഞ്ഞു. ശാസ്ത്ര സാങ്കേതിക വിദ്യ കൈകാര്യം ചെയ്യുന്നതിൽ പ്രാപ്തിയില്ലാത്തതിന്റെ ഫലമായിട്ടാണ് ആ സംഭവമുണ്ടായത് എന്നും ചൂണ്ടിക്കാട്ടി. ജനങ്ങൾ കയ്യടിക്കുകയും ചെയ്തു”. ഗോവിന്ദൻ പറഞ്ഞു.
Discussion about this post