എറണാകുളം: ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ നിന്നും പുക ഉയരുന്നത് തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ സ്‌കൂളുകൾക്ക് നാളെയും ഭാഗിക അവധി. ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്. അതേസമയം പൊതുപരീക്ഷകൾ തിങ്കളാഴ്ച പോലെ തന്നെ നാളെയും മുടക്കമില്ലാതെ നടക്കും.
വടവുകോട് – പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് പുറമേ ഈ മേഖലകളിലെ അങ്കണവാടികൾ, കിന്റർ ഗാർഡൻ, ഡേ കെയർ സെന്ററുകൾ എന്നിവയ്ക്കും അവധി ബാധകമാണ്.
അതേസമയം മാലിന്യപ്ലാന്റിലെ തീ നിയന്ത്രണ വിധേയമാക്കിയതായി ജില്ലാ കളക്ടർ രേണു രാജ് അറിയിച്ചു. എങ്കിലും പുക ഉയരുന്നത് തുടരുന്നുണ്ട്. 30 ഫയർ യൂണിറ്റുകളാണ് പ്രവർത്തിക്കുന്നത്. ഒരു യൂണിറ്റിൽ 40,000 ലിറ്റർ വെള്ളമാണ് ഉപയോഗിക്കുന്നത്. 120 അഗ്നിസുരക്ഷാ സേനാംഗങ്ങളാണ് പുക ശമിപ്പിക്കാനായി രംഗത്തുളളത്. കൂടാതെ കൊച്ചി കോർപ്പറേഷൻ ജീവനക്കാരുമുണ്ട്. നേവിയുടെ രണ്ട് ഹെലികോപ്ടറിൽ മുകളിൽ നിന്ന് വെള്ളം പമ്പ് ചെയ്യുന്നുണ്ട്. സിയാലിൽ നിന്നുൾപ്പടെ യന്ത്രസാമഗ്രികൾ ബ്രഹ്മപുരത്ത് എത്തിച്ചിട്ടുണ്ടെന്നും കളക്ടർ അറിയിച്ചു.
മാലിന്യക്കൂമ്പാരത്തിന്റെ അടിഭാഗത്ത് നിന്നുയരുന്ന പുക ശമിപ്പിക്കാനുള്ള ശ്രമം ഊർജ്ജിതമായി നടക്കുന്നുണ്ട്. മാലിന്യം ചികഞ്ഞ് മാറ്റി ഉൾവശത്തേക്ക് വെള്ളം പമ്പ് ചെയ്യുകയാണ്. മാലിന്യക്കൂമ്പാരം ചികയുന്നതിനായി ആറ് ഹിറ്റാച്ചികളാണ് ഉപയോഗിക്കുന്നത്. തീപിടിത്തമുണ്ടായ പ്രദേശം മുഴുവൻ വെള്ളത്തിനടിയിലാക്കുന്ന ഫ്‌ളഡിംഗ് രീതിയിലാണ് പുക ശമിപ്പിക്കുന്നത്. ഇതിന് കടമ്പ്രയാറിൽ നിന്ന് ഫ്‌ളോട്ടിംഗ് ജെസിബിയുടെ സഹായത്തോടെ വെള്ളമെടുക്കുന്നുണ്ട്. രണ്ട് ഫ്‌ളോട്ടിംഗ് ജെസിബികൾ ഉപയോഗിക്കുന്നു. ആലപ്പുഴയിൽ നിന്നെത്തിച്ച വലിയ രണ്ട് ഡീ വാട്ടറിംഗ് പമ്പുകളും ചെറിയ പമ്പുകളും ഉപയോഗിക്കുന്നുണ്ട്. കൂടുതൽ ജെസിബികളും ഉപയോഗപ്പെടുത്തുമെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.
Discussion about this post