കൊല്ലം: അമ്മയെ ജീവനോടെ കുഴിച്ച് മൂടി കൊലപ്പെടുത്തിയ കേസിൽ മകന് ജീവപര്യന്തം കഠിന തടവും പിഴയും. കൊല്ലപ്പെട്ട സാവിത്രി അമ്മയുടെ മകൻ സുനിൽ കുമാറിനെയാണ് ശിക്ഷിച്ചത്. ജീവപര്യന്തം കഠിന തടവിന് പുറമെ അമ്പതിനായിരം രൂപയാണ് പിഴയായി അടയ്ക്കേണ്ടത്.
കേസിൽ സുനിൽ കുമാറിന്റെ കൂട്ടുപ്രതിയും സുഹൃത്തുമായ കുട്ടന് മൂന്ന് വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും വിധിച്ചു. രണ്ടാം അഡീഷണൽ കോടതിയുടേതാണ് വിധി.
2019 സെപ്റ്റംബറിലായിരുന്നു സുനിൽ കുമാർ മാതാവ് സാവിത്രി അമ്മയെ കൊലപ്പെടുത്തിയത്. അമ്മയെ കാണാനില്ലെന്ന് മകളാണ് പോലീസിൽ പരാതി നൽകിയത്. പരാതിയിൽ അന്വേഷണം നടത്തിയ പോലീസ് ഒരു മാസത്തിനുള്ളിൽ പ്രതിയെ പിടികൂടുകയായിരുന്നു.
അന്വേഷണം നടക്കുന്നതിനിടെ സുനിൽ കുമാറിന്റെ സുഹൃത്ത് കുട്ടൻ അപ്രത്യക്ഷനായിരുന്നു. ഇതിൽ സംശയം തോന്നിയ പോലീസ്, സുനിൽ കുമാറിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു. ഇയാൾ മറ്റൊരു കൊലപാതക കേസിലും പ്രതിയായതിനാൽ, നേരത്തേ പോലീസ് നിരീക്ഷണത്തിലായിരുന്നു.
തെളിവ് നശിപ്പിക്കാൻ സഹായിച്ചതിനാണ് കുട്ടനെ അറസ്റ്റ് ചെയ്തത്. സ്വത്ത് കൈക്കലാക്കാനായിരുന്നു കൊലപാതകമെന്ന് ചോദ്യം ചെയ്യലിൽ സുനിൽ കുമാർ സമ്മതിച്ചു. സാവിത്രി അമ്മയെ ജീവനോടെയാണ് കുഴിച്ചിട്ടതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും ഫോറൻസിക് പരിശോധനയിലും തെളിഞ്ഞിരുന്നു.
സുനിൽ കുമാർ ആദ്യം സാവിത്രി അമ്മയുടെ കവിളത്ത് ആഞ്ഞടിച്ചു. അടിയുടെ ആഘാതത്തിൽ മസ്തിഷ്കത്തിലേക്കുള്ള രക്തയോട്ടം നിലച്ചു. തുടർന്ന് നിലത്തിട്ട് തൊഴിച്ചതോടെ വാരിയെല്ലിന് ക്ഷതമേറ്റു. പിന്നീട് ശ്വാസം മുട്ടിച്ചു. അതിന് ശേഷം നാഡിമിടിപ്പ് നിലച്ചു എന്ന് ഉറപ്പ് വരുത്തിയ ശേഷം കുഴിയിലിട്ട് മൂടി.
എന്നാൽ, സാവിത്രി അമ്മ മണ്ണിനടിയിൽ വെച്ച് ശ്വാസം എടുക്കാൻ ശ്രമിച്ചു. ശ്വാസകോശത്തിലും അന്നനാളത്തിലും മണ്ണിന്റെ അംശം പരിശോധനകളിൽ വ്യക്തമായി. ഇക്കാര്യങ്ങളും പിന്നീട് സുനിൽ കുമാർ സമ്മതിച്ചിരുന്നു.
Discussion about this post