തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാഷിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും രൂക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. എംവി ഗോവിന്ദൻ യാത്രയിൽ ഓരോ ദിവസവും ഓരോ മണ്ടത്തരങ്ങൾ പറയുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കേരളത്തിലെ ദേശീയപാത വികസനം സംസ്ഥാന സർക്കാരാണ് നടത്തുന്നതെന്നാണ് അദ്ദേഹം പറയുന്നത്. കേരള സർക്കാർ ഭൂമിയേറ്റെടുക്കലിന് 25 ശതമാനം നൽകാമെന്ന് ആദ്യം പറഞ്ഞു. ഇപ്പോൾ പറയുന്നത് ഒന്നും തരില്ലെന്നാണ്. എന്നിട്ടും പ്രവൃത്തി അവസാനിപ്പിക്കാതെ കേന്ദ്രം മുഴുവൻ തുകയും നൽകി ദേശീയപാത വികസനം നടത്തുകയാണ്. എന്നിട്ടാണ് എല്ലാം ഞങ്ങളാണ് നടത്തുന്നതെന്ന് ഗോവിന്ദൻ വീമ്പിളക്കുന്നതെന്ന് കെ സുരേന്ദ്രൻ വിമർശിച്ചു.
നിർമ്മലാ സീതാരാമൻ ക്ഷേപെൻഷൻ കൊടുക്കരുതെന്ന് പറഞ്ഞെന്നാണ് ബിജു പറയുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ കേരളത്തിലേതിനേക്കാൾ കൂടുതൽ തുക പെൻഷൻ കൊടുക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.മാദ്ധ്യമങ്ങളുടെ വായ അടപ്പിക്കാനുള്ള തന്ത്രമാണ് ഏഷ്യാനെറ്റിനെതിരെയുള്ള നടപടി. മുഖ്യമന്ത്രിക്കെതിരായ കേസുകൾ വരുമ്പോൾ അത് വാർത്തയാക്കാതിരിക്കാനുള്ള തന്ത്രമാണിതെന്ന് കെ സുരേന്ദ്രൻ വിമർശിച്ചു.
പിണറായി വിജയന്റെ രണ്ട് കൈകളാണ് സിഎം രവീന്ദ്രനും ശിവശങ്കരനും. ഈ രണ്ട് പേരും കുടുങ്ങിയിട്ടുണ്ടെങ്കിൽ കാര്യങ്ങൾ മുഖ്യമന്ത്രി അറിയാതെ ആവില്ലെന്ന് ഉറപ്പാണ്. മുഖ്യമന്ത്രിയും കുടുംബവുമാണ് വിദേശത്ത് നിന്നും പണം കൊണ്ടുവന്നത്. അതിൽ നിന്നാണ് അഞ്ച് കോടി കാണാതായിരിക്കുന്നത്. വിദേശത്ത് നിന്നും കൊണ്ട് വന്ന പാവങ്ങൾക്ക് വീടുവെക്കാനുള്ള പണം നഷ്ടമായെങ്കിൽ മുഖ്യമന്ത്രിക്ക് അതിൽ ഉത്തരവാദിത്വമുണ്ടെന്നും കെ.സുരേന്ദ്രൻ വ്യക്തമാക്കി.
Discussion about this post