കൊച്ചി: സ്വർണക്കടത്ത് കേസിൽ വീണ്ടും ഒത്തുതീർപ്പിന് നീക്കമെന്ന് സ്വപ്‌ന സുരേഷ്. ഫേസ്ബുക്കിലൂടെയാണ് സ്വപ്‌ന ഇക്കാര്യം വെളിപ്പെടുത്തിയത്. ഒത്തുതീർപ്പിനായി തന്നെ സമീപിച്ചുവെന്നാണ് സ്വപ്‌നയുടെ വെളിപ്പെടുത്തൽ. ഫേസ്ബുക്ക് ലൈവിലൂടെ വൈകിട്ട് അഞ്ച് മണിക്ക് വിശദാംശങ്ങൾ പുറത്തുവിടുമെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.
സ്വർണക്കടത്തിലും ലൈഫ് മിഷൻ അഴിമതിക്കേസിലും അടക്കം ഇഡി അന്വേഷണം സജീവമാക്കിയതോടെയാണ് ഒത്തുതീർപ്പ് ശ്രമം. ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ അറസ്റ്റിലായിരുന്നു. മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. രവീന്ദ്രനുമായുളള സ്വപ്‌നയുടെ വാട്‌സ്ആപ്പ് ചാറ്റുകൾ അടക്കം കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു.
മുഖ്യമന്ത്രിയുടെ മകളുടെ പേരിലടക്കം ഉയർന്ന ആരോപണങ്ങളിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം സജീവമാക്കിയതോടെയാണ് ഒത്തുതീർപ്പ് നീക്കങ്ങളും വീണ്ടും തലപൊക്കിയത്. നേരത്തെ പാലക്കാട് എച്ച്ആർഡിഎസിൽ ജോലി ചെയ്യുന്നതിനിടെ സ്വപ്‌നയുമായി ഒത്തുതീർപ്പിന് ശ്രമിച്ചത് പുറത്തുവന്നിരുന്നു.
യുഎഇ കോൺസുലേറ്റിൽ നിന്ന് ബിരിയാണി ചെമ്പിൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് സ്വർണം എത്തിച്ചതും വിദേശ സന്ദർശനത്തിൽ ഡോളർ കടത്തിയതും അടക്കം ഗൗരവമായ ഒട്ടേറെ ആരോപണങ്ങൾ സ്വപ്‌നയുടെ പരാതികളിൽ ഉന്നയിക്കുന്നുണ്ട്.
Discussion about this post