തിരുവനന്തപുരം : സ്‌പെഷ്യൽ മാരേജ് ആക്ട് പ്രകാരം വീണ്ടും വിവാഹിതനായ ഷുക്കൂർ വക്കീലിന് നേരെ കൊലവിളി. സമൂഹമാദ്ധ്യമത്തിലൂടെയാണ് അദ്ദേഹത്തിനും കുടുംബത്തിനും നേരെ കൊലവിളി ഉയർന്നത്. തുടർന്ന് ഷുക്കൂർ വക്കീലിന്റെ കാഞ്ഞങ്ങാട്ടെ വീടിന് പോലീസ് സംരക്ഷണം ഏർപ്പെടുത്തി.
ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ട് പ്രകാരമാണ് നടപടി. രണ്ട് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി നിയമിച്ചിരിക്കുന്നത്. കൊലവിൡനടത്തിയയാളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നുണ്ട്. ഇയാൾ മഞ്ചേശ്വരം സ്വദേശിയാണെന്നാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്താനായത്.
മുസ്ലീം പിന്തുടർച്ചവകാശ നിയമപ്രകാരം പെൺമക്കൾക്ക് പൂർണ സ്വത്തവകാശം കിട്ടണമെന്ന നിലപാടിന്റെ ഭാഗമായി അഭിഭാഷകനും സിനിമാ താരവുമായ സി.ഷുക്കൂറും ഭാര്യ ഷീന ഷുക്കൂറും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. മക്കളുടെ സാന്നിധ്യത്തിൽ ഹൊസ്ദുർഗ് റജിസ്ട്രാർ ഓഫീസിൽ വെച്ചായിരുന്നു വിവാഹം.
ഇതോടെ വിമർശനവുമായി ഫത്വ കൗൺസിലും രംഗത്തെത്തി. വക്കീൽ നടത്തിയത് നാടകമെന്നാണ് ഫത്വ കൗൺസിലിന്റെ വിമർശനം. ഇസ്ലാം മത വിശ്വാസിയെന്ന് അവകാശപ്പെടുന്നയാൾ വിവാഹം രജിസ്റ്റർ ചെയ്തത് വിരോധാഭാസമാണ്. വക്കീലിന്റെ നീക്കങ്ങളെ വിശ്വാസികൾ പ്രതിരോധിക്കുമെന്നും കൗൺസിൽ പുറത്തിറക്കിയ കുറിപ്പിൽ പറഞ്ഞിരുന്നു.
ഇതിന് പ്രതികരണവുമായി ഷുക്കൂർ വക്കീലും രംഗത്തെത്തി. താൻ ആക്രമിക്കപ്പെട്ടാൽ ഉത്തരവാദിത്തം പ്രതിരോധിക്കാൻ ആഹ്വാനം നടത്തിയവർക്ക് ആയിരിക്കുമെന്നാണ് അദ്ദേഹം പ്രതികരിച്ചത്. താൻ മതനിയമങ്ങളെ അവഹേളിക്കുകയോ, വിശ്വാസിയുടെ ആത്മവീര്യം തളർത്തുകയോ ചെയ്തിട്ടില്ല. തനിക്കെതിരെ പ്രതിരോധത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.













Discussion about this post