പത്തനംതിട്ട: പ്രളയത്തിൽ തകർന്ന പാലത്തോടുള്ള സർക്കാർ അവഗണനയിൽ വലഞ്ഞ നാട്ടുകാർക്ക് സേവാഭാരതിയുടെ കൈത്താങ്ങ്. പത്തനംതിട്ട മല്ലപ്പള്ളി വെണ്ണിക്കുളം കോമളത്ത് മണിമലയാറ്റിലെ പാലമാണ് സേവാഭാരതിയുടെ പ്രവർത്തന ഫലമായി ഗതാഗത യോഗ്യമായത്.
പ്രളയത്തിൽ തകർന്ന പാലം ഗതാഗതയോഗ്യമാക്കാൻ 17 മാസമായി നാട്ടുകാർ ആവശ്യപ്പെട്ടിട്ടും അധികൃതർ ഇതിന് തയ്യാറായിരുന്നില്ല. പാലം ഉപയോഗശൂന്യമായതോടെ കോമളം, കുഭമല, തുരുത്തിക്കാട് അമ്പാട്ടുഭാഗം, മാരേട്ടുതോപ്പ് മുതലായ സമീപ പ്രദേശങ്ങൾ തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. ഇവിടങ്ങളിലുള്ള ജനങ്ങൾ പുറം ലോകവുമായി ബന്ധപ്പെടാൻ ആശ്രയിച്ചിരുന്നത് പ്രധാനമായും കടത്ത് വള്ളങ്ങളെ ആയിരുന്നു.
വ്യാഴാഴ്ച എസ് എസ് എൽ സി പരീക്ഷ തുടങ്ങിയ സാഹചര്യത്തിലാണ് സേവാഭാരതി കടവിൽ പാലമിട്ടത്. മാർച്ച് 12ന് പോരിട്ടീക്കാവ് പടയണി ഉത്സവവും നടക്കാനിരിക്കുകയാണ്. വിദ്യാർത്ഥികൾക്കും ഭക്തജനങ്ങൾക്കും ഉപകാരപ്പെടാൻ വേണ്ടിയാണ് പാലം പുനർനിർമ്മിച്ചതെന്ന് ആർ.എസ്.എസ്. വിഭാഗ് സേവാ പ്രമുഖ് സി.എൻ.രവികുമാർ പറഞ്ഞു.
നാൽപ്പതോളം സേവാഭാരതി പ്രവർത്തകർ നാല് ദിവസത്തോളം പണിപ്പെട്ടാണ് പാലം നിർമ്മിച്ചത്. ഏകദേശം ഒന്നര ലക്ഷം രൂപ ചിലവ് വരുന്ന പാലം, വരുന്ന മഴക്കാലം വരെ ജനങ്ങൾക്ക് ഉപയോഗിക്കാനാകുമെന്നാണ് കണക്ക് കൂട്ടൽ. ഇതോടെ, കല്ലൂപ്പാറ, പുതുശേരി, ചെങ്ങരൂർ, കുന്നന്താനം മുതലായ ഒട്ടനവധി പ്രദേശങ്ങളിൽ നിന്നുള്ളവർക്ക് ജില്ലാ ആശുപത്രി സ്ഥിതി ചെയ്യുന്ന കോഴഞ്ചേരിയിലേക്കും ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയിലേക്കും പോകുന്നതിന് നേരിട്ടിരുന്ന പ്രയാസത്തിനാണ് താത്കാലികമായി അറുതി വന്നിരിക്കുന്നത്.
Discussion about this post