കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങൾ നിഷേധിച്ച് വിജേഷ് പിള്ള. സ്വപ്നയുമായി നടന്നത് വെബ് സീരിസുമായി ബന്ധപ്പെട്ട ചർച്ച മാത്രമാണെന്നും 30 കോടി വാഗ്ദാനം ചെയ്‌തെങ്കിൽ തെളിവ് പുറത്തുവിടട്ടെയെന്നും വിജേഷ് വെല്ലുവിളിച്ചു. ആക്ഷൻ ഒടിടിയുടെ വെബ് സീരിസിന് വേണ്ടിയാണ് സ്വപ്നയെ സമീപിച്ചത്. സ്വപ്‌നയ്‌ക്കെതിരെ നിയമ നടപടി സ്വീകരിക്കും. മാനനഷ്ടത്തിന് സ്വപ്‌നയ്‌ക്കെതിരെ ഡിജിപിക്ക് പരാതി കൊടുത്തു. മൂന്ന് മണിക്കൂറോളം ഇഡി മൊഴിയെടുത്തു. ഇഡിയുടെ അടുത്ത് അറിയാവുന്ന എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ടെന്നും വിജേഷ് പറഞ്ഞു.
ഫെബ്രുവരി 27നാണ് സ്വപ്നയെ ഫോണിൽ വിളിക്കുന്നത്. ഹോട്ടൽ ലോബിയിൽ പരസ്യമായാണ് സ്വപ്‌നയുമായി കൂടിക്കാഴ്ച നടത്തിയത്. 30 കോടി വാഗ്ദാനം ചെയ്‌തെങ്കിൽ അതിന് തെളിവ് പുറത്ത് വിടട്ടെ. എന്റെ പിന്നിൽ ആരുമില്ല. ആരോപണങ്ങളെല്ലാം പച്ചക്കള്ളമാണ്. ബിസിനസ് ഇടപാടിനുള്ള കൂടിക്കാഴ്ച സ്വപ്‌ന വളച്ചൊടിച്ചു. വെബ് സീരിസ് വരുമാനത്തിന്റെ 30 ശതമാനം നൽകാമെന്ന് പറഞ്ഞു. വെബ് സീരിസിന്റെ നിർമാണം ഹരിയാനയിൽ വച്ച് നടത്താമെന്നും പറഞ്ഞു. എം.വി.ഗോവിന്ദനെ നേരിട്ട് പരിചയമില്ല. ഗോവിന്ദന്റെ നാട്ടുകാരനാണെന്ന് സ്വപ്‌നയോട് പറഞ്ഞിരുന്നു. ഒരു രാഷ്ട്രീയ പാർട്ടിയുമായും തനിക്ക് ബന്ധമില്ലെന്നും വിജേഷ് പറഞ്ഞു.
കഴിഞ്ഞ ദിവസം വൈകിട്ടാണ് സ്വർണക്കടത്ത് കേസിൽ ഒത്തു തീർപ്പിനായി വിജയ് പിള്ള എന്നയാൾ സി.പി.എം. നേതാക്കൾക്കുവേണ്ടി തന്നെ സമീപിച്ചു എന്ന ആരോപണവുമായി സ്വപ്ന സുരേഷ് ഫെയ്‌സ്ബുക്ക് ലൈവിൽ വന്നത്. ബംഗളൂരുവിൽ വച്ചായിരുന്നു കൂടിക്കാഴ്ച്ചയെന്നും 30 കോടി രൂപ തനിക്ക് വാഗ്ദാനം ചെയ്തുവെന്നും സ്വപ്‌ന ഫെയ്‌സ്ബുക്ക് ലൈവിൽ ആരോപിച്ചിരുന്നു. ആരോപണവുമായി ബന്ധപ്പെട്ട് കൂടിക്കാഴ്ചയുടെ ചിത്രങ്ങളും പുറത്തുവിട്ടിരുന്നു. പിന്നാലെയാണ് ആരോപണങ്ങൾ നിഷേധിച്ച് വിജേഷ് രംഗത്തെത്തിയത്.
Discussion about this post