കോട്ടയം: സഭാ തർക്കത്തിൽ സർക്കാരിന്റെ നിയമനിർമ്മാണ നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി ഓർത്തഡോക്‌സ് സഭ. സർക്കാർ നീക്കത്തെ ശക്തമായി അപലപിക്കുന്നതായി ഓർത്തഡോക്‌സ് സഭാ അധികാരികൾ വ്യക്തമാക്കി. നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണം. നിയമനിർമാണം നടത്താനുള്ള സർക്കാരിന്റെ നീക്കം ഞെട്ടിച്ചു. ഞായറാഴ്ച പള്ളികളിൽ പ്രതിഷേധ ദിനം ആചരിക്കുമെന്നും ഓർത്തഡോക്‌സ് സഭാ അധികാരികൾ അറിയിച്ചു. ഇന്ന് കോട്ടയത്ത് ചേർന്ന നേതൃയോഗത്തിലാണ് തീരുമാനം.
സുപ്രീംകോടതി ഉത്തരവ് നടപ്പാക്കണം എന്നതാണ് സഭയുടെ പ്രഖ്യാപിത നിലപാട്. നിയമ നിർമാണം എന്ന സർക്കാർ നിർദ്ദേശം സഭ നേതൃത്വം തുടക്കം മുതൽ എതിർത്തിരുന്നു. വിഷയത്തിൽ സുപ്രിംകോടതിയുടെ ഉത്തരവ് സഭയ്ക്ക് അനുകൂലമായിരുന്നു. സ്വത്ത് വകകൾ ഓർത്തഡോക്‌സ് സഭയ്ക്ക് തന്നെ നൽകണമെന്നായിരുന്നു ഉത്തരവ്. ഇനി ചിലയിടങ്ങളിൽ മാത്രമാണ് പള്ളികൾ ഏറ്റെടുക്കാനുള്ളത്. അവ ഏറ്റെടുക്കാത്തത് കോടതിയലക്ഷ്യമാണെന്ന വിമർശനം സഭ ഉയർത്തുന്ന സാഹചര്യത്തിലാണ് നിയമ നിർമാണമെന്ന നീക്കം സർക്കാർ മുന്നോട്ട് വയ്ക്കുന്നത്.
ആരാധനാസ്വാതന്ത്രവും പള്ളിയുടെ ഉടമസ്ഥാവകാശവും രണ്ടായി കണക്കാക്കി നിയമം കൊണ്ടുവരാനാണ് സർക്കാരിന്റെ നീക്കം. ഉടമസ്ഥാവകാശം ഓർത്തഡോക്സ് സഭയ്ക്കാണെങ്കിലും യാക്കോബായ സഭയ്ക്ക് ആരാധനാസ്വാതന്ത്ര്യം ഉറപ്പ് വരുത്തും. ഓരോ പള്ളിക്ക് കീഴിലും ഏത് സഭയിലെ അംഗങ്ങളാണ് കൂടുതലുള്ളതെങ്കിലും ഇരുവിഭാഗത്തിനും അവരുടെ ആചാരമനുസരിച്ച് ആരാധന നടത്താം. ഇതിൽ തർക്കമുണ്ടായാൽ പരിശോധിക്കാൻ കളക്ടർ, ജില്ലാ പോലീസ് മേധാവി എന്നിവരടങ്ങുന്ന സമിതി രൂപവത്കരിക്കും. ഇവരുടെ തീരുമാനത്തിൽ തർക്കമുണ്ടായാൽ 30 ദിവസത്തിനകം സർക്കാരിന് അപ്പീൽ നൽകാം. സുപ്രീംകോടതിയെ മറികടക്കാതെ പ്രശ്‌നം ഒത്തു തീർക്കാനാണ് സർക്കാരിന്റെ ശ്രമം.
Discussion about this post