കൊച്ചി: ഇടനിലക്കാരനെന്ന് സ്വപ്‌ന സുരേഷ് ആരോപിക്കുന്ന വിജേഷ് പിള്ള തന്നേയും തട്ടിപ്പിന് ഇരയാക്കിയെന്ന ആരോപണവുമായി സംവിധായകൻ മനോജ് കാന. ദേശീയ സംസ്ഥാന അവാർഡുകൾ നേടിയ കെഞ്ചിറ എന്ന സിനിമ ഒടിടിയിലൂടെ പ്രദർശിപ്പിക്കാമെന്ന് പറഞ്ഞ് കബളിപ്പിച്ചതായും മനോജ് കാന ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. ‘കെഞ്ചിറ’ എന്ന ചിത്രം തന്റെ ഒടിടി പ്ലാറ്റ്‌ഫോമിൻറെ പരസ്യത്തിനും മറ്റും വിജേഷ് ഉപയോഗിച്ചു. പക്ഷെ ഒടിടി പ്ലാറ്റ്‌ഫോം നടത്താനുള്ള ഒരു സംവിധാനവും ഇല്ലാത്തയാളാണ് വിജേഷ് പിള്ളയെന്നും മനോജ് കാന പറയുന്നു.
സിനിമാ മേഖലയിലെ പലരേയും വിജേഷ് പറ്റിച്ചിട്ടുണ്ട്. 2019ലാണ് കെഞ്ചിറ നിർമ്മിച്ചത്. ചലച്ചിത്ര മേളകളിൽ അടക്കം ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. സംസ്ഥാന ചലച്ചിത്ര അവാർഡുകളും, ഒരു ദേശീയ അവാർഡും ചിത്രത്തിന് ലഭിച്ചു. തുടർന്നാണ് കെഞ്ചിറയുടെ ഒടിടി റിലീസിനായി വിജേഷ് പിള്ള ബന്ധപ്പെടുന്നത്. അന്താരാഷ്ട്ര സാങ്കേതിക വിദ്യയോടെയാണ് തന്റെ പ്ലാറ്റ് ഫോം എന്നാണ് വിജേഷ് പിള്ള പറഞ്ഞിരുന്നത്. ഇതെല്ലാം വിശ്വസിച്ചാണ് അയാൾക്ക് പടം നൽകിയത്. എന്നാൽ അയാളുടെ അവകാശവാദങ്ങളെല്ലാം പൊള്ളയാണെന്ന് പിന്നീട് മനസിലായി. ഒരു ഒടിടി പ്ലാറ്റ്‌ഫോമിൻറെ അടിസ്ഥാന കാര്യം പോലും അയാളുടെ അടുത്ത് ഇല്ലായിരുന്നു. ചിത്രം എത്ര പേർ കണ്ടു എന്നറിയാൻ അയാൾ കാണിച്ച ഡാഷ് ബോർഡ് അടക്കം തട്ടിപ്പായിരുന്നു.
നാട്ടുകാർക്ക് പടം കാണാൻ പോലും പറ്റുന്നില്ല എന്ന അവസ്ഥ വന്നപ്പോഴാണ് പടം തിരിച്ചെടുത്തത്. ഒടിടിക്ക് കൊടുത്ത പടം തിരിച്ചു വാങ്ങാൻ അയാൾക്ക് അങ്ങോട്ട് പണം കൊടുക്കേണ്ടി വന്നു. 2020ലാണ് ഇതെല്ലാം നടക്കുന്നത്. ഇക്കാര്യങ്ങളെല്ലാം അന്ന് പത്ര സമ്മേളനം നടത്തി പറഞ്ഞെങ്കിലും വലിയ വാർത്തയായില്ല. ഒരിക്കൽ ഒരു ഒടിടിക്ക് നൽകിയ ചിത്രമായതിനാൽ കെഞ്ചിറ പിന്നീട് ആരും വാങ്ങിയുമില്ല. ഇതിനെതിരെ ഹൈക്കോടതി വഴി വിജേഷ് പിള്ളയ്ക്ക് വക്കീൽ നോട്ടീസ് അയച്ചെങ്കിലും അയാൾ പ്രതികരിച്ചില്ല. അടിമുടി തട്ടിപ്പുകാരനാണ് വിജേഷ് എന്നും മനോജ് കാന ആരോപിച്ചു.
Discussion about this post