തിരുവനന്തപുരം: പാർട്ടിക്കെതിരായ പരസ്യ വിമർശനത്തിൽ എം.കെ രാഘവന് കെപിസിസിയുടെ താക്കീത്. എം.കെ രാഘവനെ പിന്തുണച്ച കെ മുരളീധരന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ് എം.കെ രാഘവനെ താക്കീത് ചെയ്തത്. പരസ്യപ്രസ്താവനകളിൽ ജാഗ്രത വേണമെന്നാണ് അറിയിച്ചിരിക്കുന്നത്. പാർട്ടിയെ മോശമായി ചിത്രീകരിക്കുന്ന പരസ്യ പ്രസ്താവനകൾ പാടില്ല. പറയാൻ നിരവധി പാർട്ടി വേദികൾ ഉണ്ടായിട്ടും രാഘവൻ പറഞ്ഞില്ലെന്നും കെപിസിസി വ്യക്തമാക്കി. അതേ സമയം തന്നെ ആരും താക്കീത് ചെയ്തില്ലെന്നാണ് രാഘവന്റെ വിശദീകരണം.
ഉപയോഗിച്ച ശേഷം വലിച്ചെറിയുക എന്നതാണ് പാർട്ടിയിൽ സംഭവിക്കുന്നതെന്നും മിണ്ടാതിരിക്കുന്നവർക്കേ പാർട്ടിയിൽ സ്ഥാനമുള്ളൂ എന്നും എം.കെ രാഘവൻ ഒരു പരിപാടിയിൽ പങ്കെടുത്ത് കൊണ്ട് പറഞ്ഞിരുന്നു. ഈ പരാമർശത്തെ കെ മുരളീധരൻ പിന്തുണച്ചിരുന്നു. കോൺഗ്രസ് പാർട്ടിയുടെ വികാരമാണ് എം കെ രാഘവൻ പറഞ്ഞതെന്നായിരുന്നു അദ്ദേഹത്തെ പിന്തുണച്ചുള്ള മുരളീധരന്റെ പ്രതികരണം. ഇതിന് പിന്നാലെയാണ് മുരളീധരനും മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
എന്നാൽ തനിക്കും അത്തരമൊരു മുന്നറിയിപ്പ് കിട്ടിയിട്ടില്ലെന്ന് കെ.മുരളീധരൻ പറയുന്നു. പാർട്ടിയിൽ പ്രവർത്തിക്കുമ്പോൾ അഭിപ്രായം പറയുമെന്ന് മുരളീധരൻ പറഞ്ഞു. പാർട്ടി പ്രവർത്തനം നിർത്തണം എന്ന് പറഞ്ഞാൽ നിർത്തും. പാർട്ടിക്ക് അകത്ത് പ്രവർത്തിക്കുന്ന നേരത്ത് അഭിപ്രായം പറയും. അഭിപ്രായം പറയാൻ പാടില്ലെന്ന് ആണെങ്കിൽ അറിയിച്ചാൽ മതി, പിന്നെ വായ തുറക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post