കൊച്ചി: ബ്രഹ്മപുരത്ത് അധികൃതർക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയാണെന്ന് നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കർ. ഇത്രയധികം മാലിന്യങ്ങൾ സംഭരിച്ച് വച്ചത് ഗുരുതര കുറ്റകൃത്യമാണ്, കൊച്ചി വിട്ടു പോകാൻ ഇടമില്ലാത്തവർ എന്തു ചെയ്യുമെന്നും രഞ്ജി പണിക്കർ ചോദിച്ചു. ” വളരെ വ്യാപ്തിയുള്ള ദുരന്തമാണിത്. കഴിഞ്ഞ 10 ദിവസമായി ഈ പ്രദേശത്തെ മുഴുവൻ ജനങ്ങളും ഇത് അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ്. ഇത് സംഭവിച്ച് പത്ത് ദിവസത്തിനുള്ളിൽ ഈ വിഷയത്തെ മാനേജ് ചെയ്യുന്നതിൽ ഗുരുതരമായ വീഴ്ച ഉണ്ടായിട്ടുണ്ടെന്ന് സാധാരണ ജനങ്ങൾ വിശ്വസിക്കുന്ന തരത്തിലാണ് കാര്യങ്ങൾ പൊയ്‌ക്കൊണ്ടിരിക്കുന്നത്. ഇങ്ങനെ ഒരു ദുരന്തം സംഭവിക്കാൻ പാകത്തിലുള്ള ലക്ഷക്കണക്കിന് ടൺ മാലിന്യം നഗരത്തിൽ സംസ്‌കരിക്കപ്പെടാതെ, നഗരത്തിന്റെ പ്രാന്തപ്രദേശത്ത് സംഭരിച്ച് വച്ചിരുന്നു എന്നത് ഒരിക്കലും ഒരു ചെറിയ കുറ്റകൃത്യമല്ല.
മുൻകാലങ്ങളിലും അവിടെ തീപിടുത്തം ഉണ്ടായിട്ടുണ്ട്. ഇത്രയധികം മാലിന്യങ്ങൾ സംഭരിച്ച് വച്ചിരിക്കുന്ന ഒരു സ്ഥലത്ത് ഒരു ദുരന്തത്തിന്റെ ടൈംബോംബ് സ്പന്ദിച്ചു കൊണ്ടിരിക്കുന്നു എന്ന കാര്യം ആർക്കാണ് അറിയാത്തത്. അപ്പോൾ അത് വളരെ ലാഘവത്തോടെ കണ്ടു എന്നത് നിസാരമായ കാര്യമല്ല. ഇനി മാലിന്യ സംസ്‌കരണത്തെക്കുറിച്ചെല്ലാം വലിയ വർത്തമാനങ്ങൾ ഒക്കെ നമുക്ക് കേൾക്കാം. വികസനത്തെക്കുറിച്ച് വലിയ വർത്തമാനങ്ങൾ കേൾക്കാം. പ്രതീക്ഷ നൽകുന്ന കാര്യങ്ങൾ പലരിൽ നിന്നും ഉണ്ടാകാം.
പക്ഷേ അടിസ്ഥാനപരമായി ഇത്തരം കാര്യങ്ങളിൽ ജാഗ്രത ഇല്ലാതെ പോകുന്നു എന്നത് എത്ര വലിയ ദുരന്തത്തിലേക്കാണ് നമ്മളെ കൊണ്ടെത്തിച്ചിരിക്കുന്നത്. ഇതിനെ സംഭവിച്ച് കൃത്യമായ അന്വേഷണം ഉണ്ടാകണം. എന്തുകൊണ്ടാണ് ഇത്തരമൊരു ദുരന്തം ഉണ്ടാകുമ്പോൾ നമുക്ക് നേരിടാൻ സംവിധാനങ്ങൾ ഇല്ലാതെ പോകുന്നത്. വിദേശത്ത് പോയി പഠിച്ച ആളുകൾ ഇതിനെ കുറിച്ച് മനസിലാക്കിയിട്ടില്ലെങ്കിൽ അതിനായി ചെലവഴിച്ച പണവും സമയവുമെല്ലാം പാഴായി പോയി എന്നതാണ്. ഈ പണം എന്നത് സാധാരണക്കാരുടെ കയ്യിൽ നിന്ന് എടുക്കുന്ന പണമാണ്. ഇതുപോലുള്ള ബോംബുകൾ കേരളത്തിന്റെ പല ഭാഗങ്ങളിലും സ്പന്ദിക്കുന്നുണ്ട്. ഇതിന്റെ വ്യാപ്തി എന്താണെന്ന് ആരാണ് പഠിച്ചിട്ടുള്ളത്. ഇപ്പോൾ ഇവിടെ 10 ദിവസമായി കത്തി വ്യാപിച്ച് ജനങ്ങളുടെ ശ്വാസകോശത്തിലും രക്തധമനികളിലും നിറഞ്ഞിരിക്കുന്ന വിഷപ്പുക വരും തലമുറയേയും ഇപ്പോൾ ജീവിച്ചിരിക്കുന്നവരേയും എങ്ങനെ ബാധിക്കുമെന്ന് ആശങ്കയുണ്ട്.
കൊച്ചി വിട്ട് പോകാൻ ഇടമില്ലാത്തവർ എന്ത് ചെയ്യും. യുദ്ധകാലാടിസ്ഥാനത്തിൽ ദുരന്ത നിവാരണം നടപ്പാക്കുന്നതിൽ സർക്കാരിന് പരാജയം സംഭവിച്ചുവെങ്കിൽ അത് ജനങ്ങളോട് തുറന്ന് പറയണം. ആശങ്ക വേണ്ടെന്ന് എന്തടിസ്ഥാനത്തിലാണ് ഭരണകൂടം പറയുന്നത്. സംഭവിക്കാനിരിക്കുന്ന ദുരന്തങ്ങൾ മുൻകൂട്ടി കണ്ട് അതിനെ പ്രതിരോധിക്കാനാവശ്യമായ കാര്യങ്ങൾ സജ്ജമാക്കുക എന്നത് ഭരണകൂടത്തിന്റെ കടമയാണെന്നും” രഞ്ജി പണിക്കർ പറയുന്നു.
Discussion about this post