തിരുവനന്തപുരം: ഇനി ലോക്‌സഭയിലേക്കും നിയമസഭയിലേക്കും മത്സരിക്കാനില്ലെന്ന് കെ.മുരളീധരൻ. തന്റെ സേവനം വേണോ വേണ്ടയോ എന്ന് പാർട്ടി തീരുമാനിക്കട്ടെ. ബോധപൂർവം തന്നെ അപമാനിക്കാനാണ് നേതൃത്വം കത്ത് നൽകിയത്. പറയുന്ന കാര്യങ്ങൾ നേതൃത്വം നല്ല അർത്ഥത്തിലല്ല എടുക്കുന്നതെന്നും മുരളീധരൻ വിമർശിച്ചു. ” എം.കെ.രാഘവന്റെ പരാമർശത്തെ അനുകൂലിച്ചു എന്നുള്ളതാണ് അവർ തെറ്റായിട്ട് കാണുന്നത്. ഒരു കത്ത് അയക്കുമ്പോൾ അത് എന്നെ അപമാനിക്കുക എന്ന ലക്ഷ്യത്തിലായിരിക്കാം. ഒരു തിരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ എത്തി നിൽക്കുമ്പോൾ രണ്ട് എംപിമാർക്ക് ഷോകോസ് നോട്ടീസ് കൊടുക്കുമ്പോൾ അത് പാർട്ടിക്ക് ഗുണകരമാണോ ദോഷമാണോ എന്ന് പാർട്ടി നേതൃത്വം തീരുമാനിക്കട്ടെ. ഞാൻ അതിനെ കുറിച്ച് അഭിപ്രായം പറയുന്നില്ല.
പറയുന്ന കാര്യങ്ങൾ നല്ല അർത്ഥത്തിലല്ല എടുക്കുന്നത്. അപ്പോൾ കാര്യങ്ങൾ അതിന്റെ വഴിക്ക് പോട്ടെ. ഞാൻ ആയിട്ട് ഒന്നിനും തടസം നിൽക്കുന്നില്ല. ഇനി നിയമസഭയിലേക്കും ലോക്‌സഭയിലേക്കും ഒന്നും മത്സരിക്കാൻ താത്പര്യപ്പെടുന്നില്ല. പാർട്ടി എന്റെ സേവനങ്ങളെ പ്രയോജനപ്പെടുത്തിയില്ലെങ്കിൽ, ഒരു വിലങ്ങു തടിയായി നിൽക്കേണ്ട ആവശ്യം ഇല്ലല്ലോ. വായ്മൂടിക്കെട്ടിയാൽ പിന്നെ അത് കെട്ടുന്നവർ അതിന്റെ ഗുണദോഷഫലങ്ങൾ അനുഭവിക്കട്ടെ. എഐസിസി എന്നോട് വിശദീകരണം ചോദിച്ചാൽ, അദ്ധ്യക്ഷനെ നേരിട്ട് കണ്ട് കാര്യങ്ങൾ വിശദീകരിക്കുമെന്നും” മുരളീധരൻ പറഞ്ഞു.
നേതൃത്വത്തിനെതിരെ പരസ്യ വിമർശനം നടത്തിയതിന് താക്കീത് ലഭിച്ചതോടെയാണ് അതിനെ അവഗണിച്ച് മുരളീധരൻ കടുത്ത നിലപാട് സ്വീകരിച്ചത്. കത്ത് നൽകുന്നതിന് മുൻപ് പോലും ഭാരവാഹികളോടൊപ്പം യാത്ര ചെയ്യുകയും സംസാരിക്കുകയും ചെയ്തതാണെന്നും മുരളീധരൻ ചൂണ്ടിക്കാണിക്കുന്നു. ആ സമയങ്ങളിലൊന്നും പറയാതെ നേതൃത്വത്തിന് ഇത്തരമൊരു കത്ത് നൽകിയത് ബോധപൂർവ്വം അപമാനിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും മുരളീധരൻ പറയുന്നു.
Discussion about this post