കൊച്ചി : വനിതാദിനത്തിൽ ബിഎംഎസ് സംഘടിപ്പിച്ച വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്തതിന്റെ പേരിൽ മാദ്ധ്യമപ്രവർത്തകയും അവതാരകയുമായ സുജയ പാർവതിക്കെതിരെ 24 ന്യൂസ് ചാനൽ നടപടി സ്വീകരിച്ചത് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. മാദ്ധ്യമമേഖലയിൽ സംഘപരിവാർ പ്രസ്ഥാനങ്ങളോട് വിവേചനം നിലനിൽക്കുന്നുണ്ടെന്ന് പറഞ്ഞ സുജയ പാർവതി ബിഎംഎസ് പരിപാടിയിൽ പങ്കെടുത്തതിന്റെ പേരിൽ സംഘിയാക്കുകയാണെങ്കിൽ അതങ്ങ് ആയിക്കോട്ടെ എന്നും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് 24 ന്യൂസ് നടപടി സ്വീകരിച്ചത്.
ഇപ്പോഴിതാ സംഭവത്തിൽ പ്രതികരിച്ചുകൊണ്ട് രാഷ്ട്രീയ നിരീക്ഷകൻ ടിജി മോഹൻദാസ് രംഗത്തെത്തിയിരിക്കുകയാണ്. സുജയ പാർവതി സസ്‌പെന്റ് ചെയ്യപ്പെടാൻ കാരണം വിനു വി ജോൺ ആണെന്നാണ് അദ്ദേഹം പറയുന്നത്. വിനു വി ജോണിനെതിരായ കേസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ, 24 ന്യൂസ് ഡെസ്‌ക്കിലെ സീനിയർ മാദ്ധ്യമപ്രവർത്തകനും സുജയ പാർവതിയും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. സുജയ വിനു വി ജോണിന്റെ ഭാഗം ചേർന്ന് സംസാരിച്ചതാണ് പ്രശ്‌നങ്ങൾക്ക് തുടക്കം കുറിച്ചത്. ”എനിക്കോ താങ്കൾക്കോ ചെയ്യാൻ സാധിക്കാത്തതിന് വിനുവിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല” എന്നാണ് സുജയ പറഞ്ഞത്. ഇതോടെ വാക്ക് തർക്കവും മോശം വാക്കുകളുപയോഗിച്ച് പരസ്യമായി അപമാനിക്കലുമായി. ഇതേ തുടർന്ന് നൽകിയ പരാതിയാണ് സസ്‌പെൻഷനിലേക്ക് നയിച്ചത് എന്നാണ് ടിജി മോഹൻദാസ് പറഞ്ഞത്.
സഹപ്രവർത്തകനെപ്പറ്റി കൊടുത്ത പരാതിയിൽ കഴമ്പില്ല, പൊളിറ്റിക്കൽ ലീനിംഗ്‌സ് ഉള്ള ഒരു സംഘടനയുടെ യോഗത്തിൽ ചെന്ന് സ്വന്തം സ്ഥാപനത്തിന് എതിരെ സംസാരിച്ചു എന്നിവയാണ് സസ്‌പെന്റ് ചെയ്യാനുള്ള കാരണമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
24 ന്യൂസിൽ നിന്ന് സുജയ പാർവതി സസ്‌പെൻഡ് ചെയ്യപ്പെടാൻ മൂലകാരണം വിനു വി ജോൺ ആണ് എന്ന് പറഞ്ഞാൽ എത്ര പേർ വിശ്വസിക്കും?! എന്നാൽ അതാണ് സത്യം!
വിനുവിനെതിരെ കുറച്ചു നാൾ മുൻപ് കേസും പോലീസുമൊക്കെ വന്നിരുന്നല്ലോ. (അത് ഇപ്പോഴും തീർന്നിട്ടില്ല. ആ സമയത്ത് 24 ന്യൂസിന്റെ ഡെസ്‌കിൽ ഒരു സീനിയർ മാധ്യമ പ്രവർത്തകൻ ‘നന്നായി! ആ — മോന്റെ കുര നിർത്തേണ്ട സമയമായി’ എന്നും മറ്റും ആവർത്തിച്ച് മോശമായ ഭാഷയിൽ കമന്റുകൾ പറഞ്ഞു.
സഹികെട്ട സുജയ പറഞ്ഞു – എന്തിനാണ് ഇങ്ങനെയൊക്കെ പറയുന്നത്?
ആ’കുര’ ഇഷ്ടപ്പെടുന്നവർ ധാരാളമുണ്ട്. അതുകൊണ്ടാണല്ലോ അതിന് റീച്ച് ഉള്ളത്! എനിക്കോ താങ്കൾക്കോ അങ്ങനെ ‘കുരയ്ക്കാൻ’ കഴിയാത്തതിന് വിനുവിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല..
ഇതോടെ മാധ്യമ പ്രവർത്തകന്റെ ദേഷ്യം സുജയയോടായി. ‘നിന്റെ കുരയും ഞാൻ നിർത്തിക്കുമെടീ –മോളേ’ എന്നായി അദ്ദേഹം!
ഇങ്ങനെയൊക്കെ മോശം വാക്കുകളുപയോഗിച്ച് പരസ്യമായി ഡെസ്‌കിൽ വെച്ച് അപമാനിച്ചു എന്ന് പറഞ്ഞ് സുജയ internal grievance committee ക്ക് പരാതി നൽകി. (ഇതിൽ ലൈംഗികാരോപണമൊന്നുമില്ല; പീഡനവുമില്ല! – insulting with indecent words മാത്രമേയുള്ളൂ)
അരമണിക്കൂർ കഴിഞ്ഞപ്പോൾ മേൽപ്പറഞ്ഞ ആളും സുജയയ്‌ക്കെതിരെ ഒരു പരാതി നൽകി. അതിന്റെ ഉള്ളടക്കം എനിക്ക് ലഭ്യമായിട്ടില്ല. പക്ഷേ, താനല്ല സുജയയാണ് മോശം വാക്കുകൾ ഉപയോഗിച്ചത് എന്നാണ് അങ്ങേരുടെ വാദം എന്നറിയുന്നു.. ഏതായാലും ഇതൊന്നും പുറത്താരും അറിഞ്ഞില്ല..
ആഴ്ചകൾ കഴിഞ്ഞ് ബിഎംഎസ് അവരുടെ വനിതാദിന പരിപാടിയിലേക്ക് സുജയയെ ക്ഷണിക്കുന്നു. സുജയയുടെ സീനിയർ ഗോപീകൃഷ്ണൻ സുജയയ്ക്ക് അനുമതി നൽകുന്നു. ചാനലിന്റെ വണ്ടിയിൽ തന്നെ സുജയ എത്തുന്നു; പ്രസംഗിക്കുന്നു.
അരമണിക്കൂറോളം നീണ്ട പ്രസംഗത്തിനിടയിൽ മറ്റു വിഷയങ്ങൾ പറയുന്ന കൂട്ടത്തിൽ എല്ലായിടത്തും സ്ത്രീകൾ വെല്ലുവിളി നേരിടുന്നുണ്ട്; മാധ്യമ സ്ഥാപനങ്ങളിലും ഇതാണ് സ്ഥിതി എന്നും മറ്റും സുജയ പ്രസംഗിക്കുന്നു. പരാതി പരിഹരിക്കുന്ന ഫോറം അത് ചെയ്യുന്നില്ലെങ്കിൽ നിയമനടപടിക്ക് പോകണം എന്ന് സ്ത്രീകളോട് ആവശ്യപ്പെടുന്നു..
കേൾക്കുന്നവർക്ക് ഇത് ഒരു സാധാരണ പ്രസംഗമെന്ന് തോന്നും. പക്ഷേ 24 ചാനലിലെ ആളുകൾക്ക് ഇത് സ്വന്തം ചാനലിനെപ്പറ്റിയാണ് എന്നേ തോന്നുകയുള്ളൂ. കോഴി കട്ടവന്റെ തലയിൽ പൂടയിരിക്കും എന്ന് പറയുമ്പോൾ തപ്പി നോക്കുന്നതു പോലെ!
ഏതായാലും പിറ്റേന്ന് സുജയ സസ്‌പെൻഡ് ചെയ്യപ്പെട്ടു. കാരണങ്ങൾ
1. സഹപ്രവർത്തകനെപ്പറ്റി കൊടുത്ത പരാതിയിൽ കഴമ്പില്ല
2. Political leanings ഉള്ള ഒരു സംഘടനയുടെ യോഗത്തിൽ ചെന്ന് സ്വന്തം സ്ഥാപനത്തിന് എതിരെ സംസാരിച്ചു
പിന്നെന്തൊക്കെയോ അപ്രധാന കാര്യങ്ങളുമുണ്ട്.
ഇതൊന്നും ഒരാളെ ജോലിയിൽ നിന്ന് പുറന്തള്ളാനുള്ള കാരണങ്ങളല്ല. പരാതിയിൽ കഴമ്പില്ല എങ്കിൽ അത് തള്ളിക്കളയാമെന്നല്ലാതെ പരാതി കൊടുത്തയാളെ കുറ്റക്കാരിയാക്കുന്നതെന്തിന്? ഭാവിയിൽ പരാതി കൊടുക്കാൻ തന്നെ സ്ത്രീകൾ ഭയപ്പെടുന്ന അവസ്ഥയല്ലേ ഇതിലൂടെ ഉണ്ടാവുക? ബിഎംഎസ് പരിപാടിയിൽ പോകാൻ അനുവാദം കൊടുത്തിട്ട് പിന്നെ അതിന്റെ പേരിൽ തന്നെ നടപടി എടുത്തത് എങ്ങനെ ന്യായീകരിക്കാൻ പറ്റും? അതിനാൽ സുജയയെ സസ്‌പെൻഡ് ചെയ്തത് ന്യായമല്ല. അത് dismissal ന് മുന്നോടിയാണല്ലോ.. ആരുടെയോ നിർബന്ധത്തിന് വഴങ്ങിയാവണം 24 മാനേജ്‌മെന്റ് ഈ നടപടി എടുത്തത് എന്ന് ഞാൻ കരുതുന്നു. അത് ഒട്ടും ശരിയായില്ല
ബിഎംഎസ് ആണെങ്കിലോ മനസ്സറിയാത്ത ഒരു കുഴപ്പത്തിൽ ചെന്നു പെട്ടിരിക്കുന്നു! 24 ന്യൂസിനെ കൊച്ചാക്കാനോ സുജയയെ കുഴപ്പത്തിലാക്കാനോ ഒന്നും ബിഎംഎസിന് ഉദ്ദേശ്യമുണ്ടായിരുന്നില്ല. ഇതൊക്കെയാണ് അവർ പ്രതിഷേധിക്കാൻ കാരണം.
സത്യാവസ്ഥ ഇതായിരിക്കേ എന്റെ പിൻതുണ ബിഎംഎസിനും സുജയ പാർവതിക്കുമാണ്
മാധ്യമ രംഗത്ത് നിന്ന് ഒരു പിൻതുണയും സുജയയ്ക്ക് കിട്ടും എന്ന് ഞാൻ പ്രതീക്ഷിക്കുന്നില്ല. കാരണം എന്താണെന്ന് എല്ലാവർക്കും അറിയാമല്ലോ.. പക്ഷേ വിനു വി ജോണിന് സുജയയെ പിൻതുണയ്ക്കാനുള്ള ധാർമിക ബാധ്യതയുണ്ട്. അത് അദ്ദേഹം നിറവേറ്റുമോ എന്നത് million dollar question ആണ്. കാത്തിരിക്കാം
Discussion about this post