ദുബായ് : സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷിന്റെ ആരോപണങ്ങളെല്ലാം തളളി ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി. പാവപ്പെട്ടവർക്ക് വേണ്ടി നിലകൊള്ളുമ്പോൾ പല ആരോപണങ്ങളും ഉയരുമെന്നാണ് യൂസഫലി പറഞ്ഞത്. സമൂഹമാധ്യമങ്ങളിൽ വരുന്ന ആരോപണങ്ങളെ ഭയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്തരം ആരോപണങ്ങളെ പൂർണമായും അവഗണിക്കുന്നു. പാവപ്പെട്ടവർക്ക് വേണ്ടി നിലകൊള്ളുമ്പോൾ പല ആരോപണങ്ങളും ഉയരും. ഇ ഡി നോട്ടീസ് അയച്ചതിനെക്കുറിച്ച് അത് റിപ്പോർട്ട് ചെയ്തവരോട് ചോദിക്കണമെന്ന് യൂസഫലി കൂട്ടിച്ചേർത്തു.
അതേസമയം ലൈഫ് മിഷൻ കോഴക്കേസിൽ എംഎ യൂസഫലിയ്ക്ക് വീണ്ടും ഇഡി നോട്ടീസ് അയച്ചു. മാർച്ച് 16 ന് ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയതായാണ് റിപ്പോർട്ടുകൾ. വിദേശസംഭാവന നിയമം ലംഘിച്ചുവെന്ന ആരോപണത്തിലാണ് ചോദ്യം ചെയ്യൽ.
ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട് സ്വപ്ന നടത്തിയ വെളിപ്പെടുത്തലിൽ നിന്നാണ് യൂസഫലിയുടെ പങ്ക് ഉയർന്നത്. യൂസഫലിയ്ക്ക് തന്നെ കള്ളക്കേസിൽ കുടുക്കാനാവുമെന്ന് വിജേഷ് പിള്ള ഭീഷണിപ്പെടുത്തിയതായി സ്വപ്ന ആരോപിച്ചിരുന്നു.
Discussion about this post