എറണാകുളം: ബ്രഹ്‌മപുരത്ത് നടന്നത് വൻ അഴിമതിയാണെന്ന സൂചന നൽകി സ്വപ്ന സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മാലിന്യം നീക്കാൻ കരാർ കമ്പനിയ്ക്ക് നൽകിയ പണം തിരിച്ചെടുത്ത് ബ്രഹ്‌മപുരത്ത് തീ അണയ്ക്കാൻ മുന്നിട്ടിറങ്ങിയവർക്ക് നൽകണമെന്ന് സ്വപ്‌ന പറഞ്ഞു. 12 ദിവസങ്ങൾക്ക് ശേഷം മുഖ്യമന്ത്രിയെ വാ തുറക്കാൻ പ്രേരിപ്പിച്ച മുകളിലുളള ശക്തിക്ക് നന്ദിയെന്നും സ്വപ്‌ന ഫേസ്ബുക്കിൽ കുറിച്ചു.
തനിക്ക് മുഖ്യമന്ത്രി പിണറായി വിജയനെ വ്യക്തിപരമായി അടുത്തറിയാം. അതുകൊണ്ട് തന്നെ നിങ്ങൾ എന്തുകൊണ്ടാണ് ഈ വിഷയത്തിൽ പ്രതികരിക്കാതിരുന്നത് എന്നകാര്യവും വ്യക്തമായി അറിയാം. കൃത്യസമയത്ത് വായിച്ച് കേൾപ്പിക്കാൻ നിങ്ങളുടെ കയ്യിൽ എഴുതി തയ്യാറാക്കിത്തന്ന കുറിപ്പില്ല. ഒരു പക്ഷേ നിങ്ങളുടെ വലം കൈ ആയ ശിവശങ്കർ ആശുപത്രിയിൽ കിടക്കുന്നത് കൊണ്ടാകാം. നിങ്ങൾ തന്നെ സ്വയം എല്ലാം ചെയ്യേണ്ടിവരുന്നു. ശിവശങ്കറിനും ഈ ഡീലിൽ പങ്കുള്ളതിനാൽ നിങ്ങൾ പ്രതികരിരക്കാൻ ഇങ്ങനെ കാത്തിരിക്കരുതെന്നും സ്വപ്‌ന പറഞ്ഞു.
താൻ നൽകുന്ന നിർദ്ദേശം ഒന്ന് കൊച്ചിയിലെ ജനങ്ങൾ ഒന്ന് സ്വീകരിക്കൂ. പ്രായ- ലിംഗ ഭേദമില്ലാതെ ജീവൻ പോലും വകവയ്ക്കാതെ എല്ലാവരും ബ്രഹ്‌മപുരത്തെ തീ അണയ്ക്കാൻ ഒത്തു കൂടി. അതുകൊണ്ട് തന്നെ കരാറ് കമ്പനിയ്ക്ക് നൽകിയ പണം തിരിച്ചെടുത്ത് തീ അണയ്ക്കാൻ മുന്നിട്ടിറങ്ങിയവർക്ക് നൽകണം. എന്തുകൊണ്ടാണ് താൻ ഇത് പറയുന്നതെന്ന് അതിശയിക്കുന്നുണ്ടാകും. കാരണം താനും കൊച്ചിയിൽ ജീവിച്ചിരുന്നയാളാണ്. നിങ്ങളാൽ മറ്റൊരു നഗരത്തിലേക്ക് പലായനം ചെയ്യപ്പെടേണ്ടിവന്ന ആളാണ്. ഇതുവരെ മരിച്ചിട്ടില്ല.
കൊച്ചിയിലെ ജനങ്ങളെ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങളോട് സഹകരിക്കാൻ താനും ഒരുക്കമാണ്. എന്താണ് മൊബിലൈസേഷൻ അഡ്വാൻസ്?. നമുക്ക് ഒരുമിച്ചിരുന്ന ചിന്തിക്കാമെന്ന് പറഞ്ഞാണ് സ്വപ്‌നയുടെ പോസ്റ്റ് അവസാനിക്കുന്നത്. ബ്രഹ്‌മപുരത്തിലെ മാലിന്യനീക്കത്തിന് കരാർ നൽകിയതിൽ അഴിമതിയുണ്ടെന്നും, അതിൽ മുഖ്യമന്ത്രിയ്ക്ക് പങ്കുണ്ടെന്നുമാണ് സ്വപ്ന പോസ്റ്റിലൂടെ സൂചിപ്പിക്കുന്നത്.
Discussion about this post