കൊച്ചി : ബ്രഹ്മപുരത്തെ മാലിന്യ സംസ്‌കരണ കരാറുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം നേരിടുന്ന സോണ്ട കമ്പനിയുമായി മുഖ്യമന്ത്രി പിണറായി വിജയന് ബന്ധുണ്ടെന്നതിന്റെ തെളിവുകൾ പുറത്തുവിട്ട് കൊച്ചി മുൻ മേയർ ടോണി ചമ്മിണി. കമ്പനി മേധാവിമാരുമായി മുഖ്യമന്ത്രി നെതർലന്റ്‌സിൽ വെച്ച് കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ ഉൾപ്പെടെ അദ്ദേഹം പുറത്തുവിട്ടു. ഇതിന് പിന്നാലെയാണ് ഇവർക്ക് കേകരളത്തിൽ മുന്ന് കരാറുകൾ ലഭിച്ചത് എന്നും മുൻ മേയർ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനും അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസുമടക്കമുള്ളവർ സോണ്ട കമ്പനി മേധാവിമാർക്കൊപ്പം നിൽക്കുന്ന ചിത്രമാണ് ടോണി ചമ്മിണി പുറത്തുവിട്ടത്. ”all roads lead to Rome’ എന്ന് ഇംഗ്ലീഷിലൊരു പഴഞ്ചൊല്ല് ഉണ്ട്! കേരളത്തിൽ നടക്കുന്ന ഏത് അഴിമതിയും അന്വേഷിച്ചാൽ ചെന്ന് നിൽക്കുക ക്ലിഫ് ഹൌസിലാണ്” അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
2019 ൽ മെയ് 8 മുതൽ 12 വരെ നടത്തിയ നെതർലന്റ്‌സ് സന്ദർശനത്തിനിടെ സോണ്ട കമ്പനിയുടെ കൺസോർഷ്യവുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നാണ് ടോണി ചമ്മിണിയുടെ ആരോപണം. കമ്പനി ഡയറക്ടർ ഡെന്നീസ് ഈപ്പൻ അടക്കമുള്ളവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കെ.എസ്ഐ.ഡി.സി. സിംഗിൾ ടെൻഡറായി സോണ്ടയ്ക്ക് കരാർ കൊടുക്കാൻ തീരുമാനിച്ചത് എന്നാണ് അദ്ദേഹം പറയുന്നത്.
മെയ് 12 ന് നെതർലന്റ്‌സിൽ നിന്ന് മുഖ്യമന്ത്രി തിരിച്ചെത്തിയതിന് പിന്നാലെ മെയ് 14ന് കോഴിക്കോട് സോണ്ട കമ്പനിക്ക് സിംഗിൾ ടെൻഡറിൽ കരാർ ലഭിച്ചു. പിന്നീട് കൊച്ചിയും കൊല്ലത്തും ഇവർക്ക് കരാറായി. മൂന്ന് ഇടങ്ങളിലും നിയമാനുസൃതമായിട്ടല്ല കരാർ നടത്തിയിട്ടുള്ളത്.
ഇക്കാരണത്താലാണകഴിഞ്ഞ 13 ദിവസമായി മുഖ്യമന്ത്രി ഒളിച്ചുകളിച്ചത്. പ്രതിപക്ഷ സമ്മർദ്ദത്തെ തുടർന്ന് ഇന്ന് സഭയിൽ സംസാരിച്ചെങ്കിലും അത് കമ്പനിയെ വെള്ളപൂശുന്ന നിലയിലായിരുന്നു. ടെൻഡറിൽ പങ്കെടുക്കുന്ന ഒരു കമ്പനിയുമായി കരാറിന് തൊട്ടുമുമ്പായി കൂടിക്കാഴ്ച നടത്തുന്നത് ശരിയാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ടോണി ചമ്മിണി പറഞ്ഞു.
Discussion about this post