ഗുവാഹട്ടി: സംസ്ഥാനത്ത് ശൈശവ വിവാഹങ്ങൾ തടയുന്നതിനുള്ള നടപടികൾ സംസ്ഥാന സർക്കാർ ശക്തമായി തുടരുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ശൈശവ വിവാഹവം തടയുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാർട്ടികളുടെ വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 11 വയസ്സുള്ള മുസ്ലീം പെൺകുട്ടികൾ ഗർഭഛിദ്രം നടത്തുന്നത് നിങ്ങളിൽ വേദനയുണ്ടാക്കുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു.
അടുത്തിടെ അസമിൽ 11 കാരിയായ പെൺകുട്ടി ഗർഭിണിയാകുന്ന സാഹചര്യം ഉണ്ടായി. മുസ്ലീം പെൺകുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് വാദിക്കുന്ന കോൺഗ്രസിനും എഐയുഡിഎഫിനും ഇതിൽ വേദന തോന്നുന്നില്ലെ?. ഈ പെൺകുട്ടിയുടെ ജീവിതം നശിപ്പിച്ചയാൾ ശിക്ഷിക്കപ്പെടേണ്ടേ?. ശൈശവ വിവാഹങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്ന സർക്കാരിനെ പ്രതിപക്ഷം അഭിനന്ദിക്കും എന്നാണ് കരുതിയത്. എന്നാൽ അതുണ്ടായില്ലെന്ന് മാത്രമല്ല പെൺകുട്ടികളുടെ അവകാശം നിഷേധിക്കപ്പെട്ടെന്നും പറയുന്നു. ശൈശവ വിവാഹം നടത്തി പെൺകുട്ടികളുടെ ജീവിതം നശിപ്പിക്കുന്നവരെ അനുകൂലിക്കുകയാണോ പ്രതിപക്ഷം ചെയ്യുന്നത്?.
നിയമത്തിന് മുൻപിൽ പെൺകുട്ടികളെ ശൈശവ വിവാഹത്തിന് ഇരയാക്കുന്ന എല്ലാവരും കുറ്റക്കാരാണ്. അതിനെ പിന്തുണയ്ക്കുന്നവരും. തനിക്ക് ഭരണം നഷ്ടമായാലും ഇതുമായി ബന്ധപ്പെട്ട തുടർനടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
ശൈശവ വിവാഹം നടത്തിയതിനെ തുടർന്ന് 4670 കേസുകൾ രജിസ്റ്റർ ചെയ്തു. 3483 പേർ അറസറ്റിലായി. 1182 പേർ ജയിലിൽ കഴിയുന്നുണ്ട്. 2253 പേർക്ക് കേസിൽ ജാമ്യം ലഭിച്ചു. 48 പേർക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും ഹിമന്ത ബിശ്വ ശർമ്മ വ്യക്തമാക്കി.
Discussion about this post