തിരുവനന്തപുരം : ലോ കോളേജിലെ എസ്എഫ്‌ഐ സമര രീതിയോട് യോജിക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ജനാധിപത്യപരമായാണ് സമരം ചെയ്യേണ്ടത്. നടന്നത് എന്താണെന്ന് എസ്എഫ്‌ഐക്കാരോട് ചോദിച്ചിട്ട് പറയാമെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി. സിപിഎമ്മിന്റെ പ്രതിരോധ ജാഥയുടെ സമാപനത്തിന് മുന്നോടിയായി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അദ്ധ്യാപകരെ പൂട്ടിയിടുക എന്നതിന്റെ അർത്ഥം എന്താണ് എന്ന് എനിക്ക് മനസ്സിലായിട്ടില്ല. അങ്ങനെ പൂട്ടിയിട്ടിട്ടുണ്ടോ എന്ന് പറയാൻ പറ്റില്ല. എന്താണ് നടന്നത് എന്ന് അവരുമായി ചർച്ച ചെയ്താലേ മനസ്സിലാകൂ.
ലോകോളേജിലേത് പോലുള്ള സമരത്തെ തങ്ങൾ അംഗീകരിക്കുന്നില്ല. ജനാധിപത്യപരമായ സമരങ്ങളാണ് നടക്കേണ്ടത്. തെറ്റായ പ്രവണത വെച്ചുപൊറുപ്പിക്കില്ലെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.
കോളേജിൽ എസ്എഫ്‌ഐ നടത്തിയത് ക്രൂരമായ ആക്രമണമാണെന്ന് പ്രിൻസിപ്പാളും അദ്ധ്യാപകരും ആരോപിച്ചിരുന്നു. എസ്എഫ്‌ഐക്കാർക്കെതിരെ നടപടിയെടുത്തതിന് അദ്ധ്യാപകരെ 10 മണിക്കൂർ മുറിയിൽ ബന്ധിയാക്കി ഇട്ടിരിക്കുകയായിരുന്നു. ഇതിനിടെ നടത്തിയ അതിക്രമത്തിൽ അസിസ്റ്റൻറ് പ്രൊഫസർ വി.കെ.സഞ്ജുവിന് കൈക്കും കഴുത്തിനും പരിക്കേറ്റു. അദ്ധ്യാപകരെ ഭക്ഷണം കഴിക്കാൻ അനുവദിക്കാതെ കോളേജിലെ വൈദ്യുതി ബന്ധം വിഛേദിച്ചുമായിരുന്നു എസ്എഫ്‌ഐ ഉപരോധം.
Discussion about this post