എറണാകുളം: ടിടിഇ ചമഞ്ഞ് യാത്രക്കാരിൽ നിന്നും പിഴ ഈടാക്കുന്ന യുവാവ് അറസ്റ്റിൽ. കൊയിലാണ്ടി മൂടാടി സ്വദേശി ഫൈസലിനെയാണ് എറണാകുളം റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തത്. മലബാർ എക്സ്പ്രസിലെ റെയിൽവേ കാറ്ററിംഗ് ജീവനക്കാരനാണ് ഇയാൾ. യഥാർത്ഥ ടിടിഇ ടിക്കറ്റ് പരിശോധനയ്ക്കായി എത്തിയപ്പോഴായിരുന്നു ഇയാളുടെ കള്ളത്തരം പൊളിഞ്ഞത്.
തീവണ്ടിയിൽ തൃശ്ശൂരിനും ആലുവയ്ക്കും ഇടയിൽ വച്ചായിരുന്നു ഇയാൾ ടിടിഇ ആണെന്ന് കബളിപ്പിച്ച് യാത്രികരിൽ നിന്നും പിഴ ഈടാക്കിയത്. തിരുവനന്തപുരം ഡിവിഷൻ കാറ്ററിംഗ് സർവീസിന്റെ ടാഗ് ധരിച്ച ഇയാൾ തൃശ്ശൂരിൽ എത്തിയപ്പോൾ സ്ലീപ്പർ കോച്ചിൽ കയറിപ്പറ്റി. ഇതിന് പിന്നാലെ ടിക്കറ്റ് പരിശോധന ആരംഭിക്കുകയായിരുന്നു. റിസർവേഷൻ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്ത മൂന്ന് പേരെ ഇയാൾ പിടികൂടി . ഇവരിൽ നിന്നും നൂറ് രൂപ പിഴയും വാങ്ങി ടിക്കറ്റിന് പുറത്ത് എഴുതി ഒപ്പിട്ട് നൽകി. ഇതിന് ശേഷം ഇയാൾ എസി കോച്ചിൽ കയറി വിശ്രമിക്കുകയായിരുന്നു.
ആലുവയിൽവച്ച് യഥാർത്ഥ ടിടിഇ ഗിരീഷ് കുമാർ സ്ലീപ്പർ കോച്ചിൽ കയറി പരിശോധന ആരംഭിച്ചു. അപ്പോഴാണ് ഫൈസൽ വന്ന് ടിക്കറ്റ് പരിശോധിക്കുകയും പിഴ ഈടാക്കുകയും ചെയ്തുവെന്ന് യാത്രികർ പരാതിപ്പെട്ടത്. തുടർന്ന് യാത്രികരുടെ സഹായത്തോടെ ഇയാളെ ഗിരീഷ് കുമാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇയാൾക്കെതിരെ ആൾമാറാട്ടം, വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസ് എടുത്തിട്ടുണ്ട്.
Discussion about this post