തിരുവനന്തപുരം : കോഴിയിറച്ചിയുടെ വില നിയന്ത്രിക്കാൻ പുതിയ പദ്ധതിയുമായി സംസ്ഥാന സർക്കാർ.കുടുംബശ്രീയുടെ അടക്കം സഹകരണത്തോടെ ആയിരം കോഴി ഫാമുകൾ തുടങ്ങാനാണ് തീരുമാനം. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയാണ് ഇക്കാര്യം അറിയിച്ചത്.
66 കോടി രൂപയുടെ പദ്ധതിയാണ് സർക്കാർ നടപ്പാക്കുന്നത്. കുടുംബശ്രീ യൂണിറ്റുകളിലൂടെ കേരള ബ്രാൻഡ് ചിക്കൻ പുറത്തിറക്കാൻ ആണ് ശ്രമം. കെപ്‌കോ , മീറ്റ് പ്രോഡക്റ്റ് ഓഫ് ഇന്ത്യ, വയനാട്ടിലെ ബ്രഹ്മഗിരി എന്നിവരുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുക.
ആദ്യഘട്ടത്തിൽ ആയിരം ഇറച്ചിക്കോഴി ഫാമുകൾ ആകും തുടങ്ങുക. തുടർന്ന് ഇറച്ചി സംസ്‌കരണ പ്ലാൻറുകൾ, അവശിഷ്ടങ്ങൾ മൂല്യവർദ്ധിത ഉല്പന്നങ്ങളാക്കുന്ന യൂണിറ്റുകൾ എന്നിവ ആരംഭിക്കും. ഈ പദ്ധതി കൃത്യമായി നടപ്പായാൽ സംസ്ഥാനത്തെ ഇറച്ചിക്കോഴി വിലയിൽ വലിയ മാറ്റങ്ങളാകും ഉണ്ടാവുക എന്നാണ് പ്രതീക്ഷ.












