കണ്ണൂർ: സ്വപ്‌ന സുരേഷിനെതിരെ സിപിഎം നൽകിയ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും. സ്വപ്‌ന ബ്ലാക്ക്‌മെയിൽ ചെയ്യുന്നുവെന്ന് പറഞ്ഞ് വിജേഷ് ക്രൈംബ്രാഞ്ചിന് നൽകിയ പരാതിയിൽ നിലവിൽ പ്രാഥമിക അന്വേഷണം നടത്തുന്നുണ്ട്. ഇതിന് പിന്നാലെയാണ് ലോക്കൽ പോലീസ് രജിസ്റ്റർ ചെയ്ത കേസ് കൂടി ക്രൈംബ്രാഞ്ചിനെ ഏൽപിക്കാൻ ഒരുങ്ങുന്നത്.
വിജേഷ് നൽകിയ പരാതിയിൽ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് മൊഴിയെടുത്തിരുന്നു. പരാതിയിൽ പ്രാഥമിക അന്വേഷണമാണ് നടത്തുന്നത്. കേസ് എടുക്കുന്ന കാര്യത്തിൽ തീരുമാനമായില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. അതേസമയം സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ സന്തോഷിന്റെ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
സിപിഎം നേതാക്കൾക്കെതിരെ ഗൂഢാലോചന നടക്കുന്നതായും പ്രതിപക്ഷം സംസ്ഥാനത്ത് കലാപത്തിന് ശ്രമിക്കുന്നതായും ആരോപിച്ചായിരുന്നു പരാതി. വ്യാജരേഖ ചമയ്ക്കൽ, ഗൂഢാലോചന, വ്യാജരേഖകൾ സത്യമാണന്ന് പ്രചരിപ്പിക്കുക, കലാപശ്രമം തുടങ്ങിയ കുറ്റങ്ങളിലാണ് തളിപ്പറമ്പ് പോലീസ് കേസ് രജിസ്്റ്റർ ചെയ്തിരിക്കുന്നത്.
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പേരിൽ ഇടനിലക്കാരനായി തന്നെ കാണാനെത്തിയ വിജേഷ് കേസിൽ നിന്ന് പിൻമാറണമെന്നും 30 കോടി രൂപ നൽകാമെന്നും വാഗ്ദാനം ചെയ്തുവെന്നാണ് സ്വപ്‌ന വെളിപ്പെടുത്തിയത്. എന്നാൽ ആരോപണം നിഷേധിച്ച എംവി ഗോവിന്ദൻ സ്വപ്‌നയ്‌ക്കെതിരെ വക്കീൽ നോട്ടീസും കഴിഞ്ഞ ദിവസം അയച്ചിരുന്നു.
Discussion about this post