ഇസ്ലാമാബാദ്: മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ തീവ്രവാദിയാണെന്ന് പാകിസ്താൻ വാർത്താ വിതരണ മന്ത്രി മറിയും ഔറംഗസേബ്. വാർത്താ സമ്മേളനത്തിൽ മാദ്ധ്യമങ്ങളോട് ആയിരുന്നു മന്ത്രിയുടെ പ്രതികരണം. അധികാരം നഷ്ടമായതിന് പിന്നാലെ ഇമ്രാൻ ഖാന് ഭ്രാന്തിളകിയെന്നും മറിയും കൂട്ടിച്ചേർത്തു.
ഇമ്രാൻ ഖാൻ ഒരിക്കലും ഒരു രാഷ്ട്രീയക്കാരൻ അല്ല, അയാൾ ഒരു തീവ്രവാദിയാണ്. സമാൻപാർക്കിലെ ഇമ്രാന്റെ വസതി ഭീകരരുടെ ബങ്കറും പെട്രോൾ ബോംബ് നിർമ്മാണ ശാലയുമാണ്. കഴിഞ്ഞ വർഷം ഭരണം നഷ്ടമായതിന് പിന്നാലെ ഇമ്രാന് ഭ്രാന്തായി. ഇപ്പോൾ പ്രധാനമന്ത്രിയിൽ നിന്നും മാറി അദ്ദേഹം പൂർണമായും ഒരു ഭീകരനായി മാറി. ഇപ്പോൾ രാജ്യത്തെ തന്നെയാണ് അദ്ദേഹം ആക്രമിച്ചുകൊണ്ടിരിക്കുന്നത് എന്നും മറിയും ഔറംഗസേബ് കൂട്ടിച്ചേർത്തു.
ഇമ്രാൻ ഖാനെ നിയമം ലംഘിക്കാൻ ഒരിക്കലും അനുവദിക്കരുത്. അങ്ങനെയെങ്കിൽ ഭീകരരും ഗുണ്ടകളും തെരുവുകളിൽ സൈ്വര്യവിഹാരം നടത്തും. കോടതികളെയും പോലീസിനെയും ആക്രമിക്കും. കഴിഞ്ഞ ഓഗസ്റ്റ് മുതൽ ഇമ്രാനോട് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. എന്നാൽ അദ്ദേഹം ഇതിന് കൂട്ടാക്കിയില്ല. അതുകൊണ്ടാണ് അറസ്റ്റിന് കോടതി ഉത്തരവിട്ടത്. എന്നാൽ ഇത് മനസ്സിലാക്കാതെ മുഴുവൻ കോടതികളെയും ആക്രമിക്കാൻ അനുയായികളോട് ആവശ്യപ്പെട്ടുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post