തിരുവനന്തപുരം: കർഷകർക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചാൽ ബിജെപിയെ പിന്തുണയ്ക്കുമെന്ന തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ബിഷപ്പിന്റെ പ്രസ്താവന ക്രൈസ്തവ സമൂഹത്തിന്റെ മൊത്തത്തിലുള്ള അഭിപ്രായമല്ലെന്ന് ഗോവിന്ദൻ പറഞ്ഞു.
റബറിന്റെ വിലയുടെ കാര്യത്തിൽ നടപടി സ്വീകരിച്ചാൽ ക്രൈസ്തവരുടെ ബിജെപിയോടുള്ള സമീപനം മാറുമെന്ന് കരുതാനാകില്ല. അങ്ങനെ അഭിപ്രായമുള്ളവരുണ്ട്. അങ്ങനെയേ അതിനെ കാണേണ്ടതുള്ളൂ. അതെല്ലാം ന്യൂനപക്ഷത്തിന്റെ മുഴുവൻ സമീപനമാണ് എന്ന് കരുതാനാകില്ല. ഇതെല്ലാം രാഷ്ട്രീയമാക്കി, ബിജെപിക്ക് കേരളത്തിലേക്ക് പ്രവേശിക്കാൻ നരേന്ദ്ര മോദി ശ്രമിക്കുന്നത് പോലെ പഴുതുണ്ടാക്കി കൊടുക്കലാണെങ്കിൽ അത് സാധിക്കില്ല. ബിഷപ്പ് അങ്ങനെ ശ്രമിക്കുന്നു എന്ന് പറഞ്ഞിട്ടില്ല. അതാണോ എന്ന് സംശയമുണ്ടെന്ന് ഗോവിന്ദൻ പറഞ്ഞു.
ബിജെപിക്കാരാണ് ബിഷപ്പിന്റെ പ്രസ്താവനയെ അംഗീകരിച്ചത്. ബാക്കിയുള്ളവരാരും അംഗീകരിച്ചിട്ടില്ലെന്നും തിരുവനന്തപുരം പ്രസ് ക്ലബിന്റെ മീറ്റ് ദ് പ്രസ് പരിപാടിയിൽ എം വി ഗോവിന്ദൻ പറഞ്ഞു.
അതേസമയം, തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനക്ക് പിന്നാലെ, കർഷകരെ പരിഗണിച്ചാൽ ബിജെപിയെ പിന്തുണക്കുമെന്ന് സൂചന നൽകി താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിലും രംഗത്തെത്തി. കര്‍ഷകരെ അനുഭാവപൂര്‍വം പിന്തുണയ്ക്കുകയും കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുകയും ചെയ്യുന്ന രാഷ്ട്രീയപാര്‍ട്ടിക്ക് പൂര്‍ണപിന്തുണ നല്‍കുമെന്നാണ് ഇഞ്ചനാനിയിൽ പറഞ്ഞത്. മാറി മാറി വന്ന കോണ്‍ഗ്രസ്, സി.പി.എം. ഭരണകൂടങ്ങളില്‍നിന്ന് എല്ലാ തരത്തിലും കടുത്ത അവഗണനയാണ് ഉണ്ടായതെന്നും ബിഷപ്പ് പറഞ്ഞു.
Discussion about this post