കോട്ടയം : വിവാദ വ്യവസായി ഫാരിസ് അബൂബക്കറിന്റെ നേതൃത്വത്തിലുളള 17 അംഗ സംഘമാണ് ഇന്ന് കേരളം ഭരിക്കുന്നത് എന്ന് കേരള ജനപക്ഷം (സെക്കുലർ) ചെയർമാൻ പി.സി.ജോർജ്. മന്ത്രി മുഹമ്മദ് റിയാസിന്റെ ബന്ധുവായ ഫാരിസ് അബൂബക്കറിനെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയാണെന്നും പിസി ജോർജ് കുറ്റപ്പെടുത്തി.
ഫാരിസ് അബൂബക്കറിന്റെ സ്ഥാപനങ്ങളിലും ഓഫീസുകളിലും ആദായ നികുതി വകുപ്പ് നടത്തുന്ന അന്വേഷണവും സർക്കാരിലായിരിക്കും അവസാനിക്കുക. ഇയാൾക്കെതിരെ നേരത്തെ അന്വേഷണം നടത്തേണ്ടതായിരുന്നുവെന്നും പിസി ജോർജ് കോട്ടയത്ത് പറഞ്ഞു. കഴിഞ്ഞ ആറു വർഷമായി മുഖ്യമന്ത്രിയുടെ നിഴലും മാർഗദർശിയുമാണ് ഫാരിസ് അബൂബക്കറെന്ന് നേരത്തെയും പിസി ജോർജ് ആരോപിച്ചിരുന്നു.
തലശ്ശേരി ആർച്ച് ബിഷപ്പിന്റെ പ്രസ്താവനയെ അനുകൂലിച്ച പിസി, ബിഷപ് പറഞ്ഞത് നൂറു ശതമാനം സത്യമാണണെന്ന് പറഞ്ഞു. തലശ്ശേരി ബിഷപ് മാർ ജോസഫ് പാംപ്‌ളാനി മനോവിഷമത്തിലാണ് ആ പ്രസ്താവന നടത്തിയത്. അവിടത്തെ കൃഷിക്കാരുടെ ബുദ്ധിമുട്ടുകൾ കണ്ടതിന്റെ വെളിച്ചത്തിലാണ് അദ്ദേഹം അങ്ങനെ പ്രസ്താവന നടത്തിയത്.അതുകൊണ്ട് നൂറു ശതമാനം പിതാവിനെ അനുകൂലിക്കുകയാണെന്നും പിസി ജോർജ് വ്യക്തമാക്കി.
അതേസമയം ഫാരിസ് അബൂബക്കറിനെതിരെ എൻഫോഴ്‌സ്‌മെൻറ് ഡയറക്ട്രേറ്റും അന്വേഷണം ആരംഭിക്കുകയാണ്. ഫാരിസിന്റെ ഭൂമിയിടപാടുകളിൽ കള്ളപ്പണ ഇടപാട് നടന്നെന്ന വിവരങ്ങളെ തുടർന്നാണ് ഇഡിയും അന്വേഷണം നടത്തുന്നത്. ഫാരിസ് രജിസ്റ്റർ ചെയ്ത കമ്പനികളുടെ പേരിലും ഇഡി അന്വേഷണം നടത്തും. ആദായ നികുതി വകുപ്പിൻറെ റെയ്ഡിനെ തുടർന്ന് ചോദ്യം ചെയ്യലിനായി ഒരാഴ്ചയ്ക്കുള്ളിൽ ഹാജരാകാൻ ഇയാൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്
Discussion about this post