കോട്ടയം : തന്റെ പേരിലുള്ള യൂട്യൂബ് ചാനൽ നോക്കി നടത്തിയവർ പറ്റിച്ചുവെന്ന ആരോപണവുമായി നടി മീനാക്ഷി അനൂപ്. ലക്ഷക്കണക്കിന് സബ്‌സ്‌ക്രൈബേഴ്‌സ് ഉണ്ടായിരുന്ന യൂട്യൂബ് ചാനൽ നഷ്ടപ്പെട്ടുവെന്നും അത് കൈകാര്യം ചെയ്തവർ തങ്ങളെ പറ്റിച്ചുവെന്നുമാണ് വെളിപ്പെടുത്തൽ. മീനാക്ഷി അനൂപ് എന്ന പേരിൽ ആരംഭിച്ച പുതിയ ചാനലിലൂടെയാണ് പറ്റിക്കപ്പെട്ട കഥ മീനാക്ഷി തുറന്നുപറഞ്ഞത്.
യൂട്യൂബ് ചാനൽ തുടങ്ങാമെന്ന് പറഞ്ഞ് ഒരു ടീം തങ്ങളെ ഇങ്ങോട്ട് സമീപിക്കുകയായിരുന്നു. അവർ തന്നെയാണ് ഇമെയിൽ ഐഡിയും പാസ് വേർഡുമെല്ലാം ഉണ്ടാക്കിയത്. വീഡിയോ എടുക്കുന്നതും എഡിറ്റ് ചെയ്ത് അപ്ലോഡ് ചെയ്യുന്നതും അവരായിരുന്നു. ആ ചാനലിൽ രണ്ട് ലക്ഷത്തോളം ഫോളോവേഴ്‌സ് ആയി. ചാനലിന് ലഭിച്ച പ്ലേ ബട്ടൺ പോലും തന്നില്ല. അതും ആക്രിക്കടയിൽ വിറ്റ് കാശാക്കിയോ എന്നാണ് സംശയമെന്നും മീനാക്ഷിയും കുടുംബവും പറഞ്ഞു.
വീഡിയോയിൽ നിന്ന് ലഭിച്ചിരുന്നതിന്റെ നല്ലൊരു പങ്കും അവർ തന്നെയാണ് എടുത്തിരുന്നത്. ആദ്യമൊക്കെ ക്ഷമിച്ചു, സാരമില്ലെന്ന് കരുതി. പക്ഷേ ഒരു ആത്മാർത്ഥതയുമില്ലാത്തവരാണ്. വീണ്ടും തട്ടിപ്പ് തുടർന്നതോടെയാണ് നടപടിയെടുത്തത്. ഇപ്പോൾ കോട്ടയം എസ്പിക്ക് പരാതി നൽകിയിട്ടുണ്ടെന്ന് മീനാക്ഷിയുടെ പിതാവ് അനൂപ് പറഞ്ഞു. നിയമപരമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനമെന്നും അനൂപ് വ്യക്തമാക്കി.
പല സ്ഥലത്തും ഇവർക്കെതിരെ കേസുണ്ടെന്നാണ് കേൾക്കുന്നത്. ഇതൊന്നും പ്രതീക്ഷിക്കാത്ത സംഭവമാണ്. വിശ്വാസമുള്ള ആളുകൾക്കൊപ്പം നിന്നിട്ട് വേണം ഇതൊക്കെ ചെയ്യാൻ. ഈ സാധനം ഒരു ദിവസം അവർ പ്രൈവെറ്റ് ആക്കിയാൽ പണി പാളും.
ലീഗലി മുന്നോട്ട് പോകുന്നതിന് മുൻപ് തന്നെ ആ ചാനൽ നമ്മൾക്ക് തിരികെ തരുമെന്ന് പ്രതീക്ഷിച്ചു. അവർ അതും ചെയ്തില്ല. കംപ്ലീറ്റ് പ്രൈവറ്റ് ആക്കി കളഞ്ഞു. എന്തോ കുഴപ്പം ഉണ്ട് എന്ന് ആളുകൾ പറയുമ്പോളും നമ്മൾ വിശ്വസിച്ചിരുന്നില്ല. ഇനി ആരും പറ്റിക്കപ്പെടരുതെന്നും മീനാക്ഷിയും കുടുംബവും പറഞ്ഞു.
Discussion about this post