കൊച്ചി: വിദ്യാർത്ഥികളിൽ പുനരുപയോഗ ഊർജ്ജത്തിന്റെ സാദ്ധ്യത പ്രചരിപ്പിക്കാൻ ഓൺലൈൻ ഉന്നത വിദ്യാഭ്യാസ സേവന പ്ലാറ്റ്‌ഫോമായ കോളേജ് ദേഖോ. കന്യാകുമാരിയിൽ നിന്ന് കശ്മീരിലേക്ക് ഇലക്ട്രിക് വാഹനത്തിൽ സഞ്ചരിക്കുന്ന സുശീൽ റെഡ്ഡിയുമായി കൈകോർത്താണ് കോളജ് ദേഖോ ഇതിനുളള ശ്രമങ്ങൾ നടത്തുന്നത്. പരിസ്ഥിതി സംരക്ഷണവും സുസ്ഥിര ഊർജ്ജവും അടുത്ത തലമുറയെ സ്വാധീനിക്കുന്ന രണ്ട് സുപ്രധാന വിഷയങ്ങളാണെന്ന് കോളേജ് ദേഖോ സഹസ്ഥാപകനും സിഇഒയുമായ രുചിർ അറോറ പറഞ്ഞു.
മാർച്ച് 13 നാണ് കന്യാകുമാരിയിൽ നിന്ന് സുശീൽ യാത്ര ആരംഭിച്ചത്. കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ അദ്ദേഹം മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ്, അമിറ്റി ഗ്ലോബൽ ബിസിനസ് സ്‌കൂൾ, കൊച്ചിൻ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ വിദ്യാർത്ഥികളുമായി സംവദിച്ചു. ഇ-മൊബിലിറ്റിയുടെ പ്രാധാന്യത്തെക്കുറിച്ചും സുസ്ഥിര ബദലുകൾ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ചും ഓൺലൈനിലും ഓഫ്ലൈനിലും സെമിനാറുകളും നടത്തി.
കന്യാകുമാരിയിൽ നിന്ന് കശ്മീരിലേക്ക് ഇലക്ട്രിക് വാഹനത്തിൽ ഏകദേശം 5000 കിലോമീറ്റർ ആണ് സുശീൽ സഞ്ചരിക്കുന്നത്. കേരളത്തിലൂടെയുള്ള യാത്രയിൽ കോഴിക്കോട് ആണ് അടുത്ത ലക്ഷ്യം. ഏറ്റവും ദൈർഘ്യമേറിയ യാത്ര ‘ദി സൺപെഡൽ റൈഡ്’ നടത്തി ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ വ്യക്തിയാണ് സുശീൽ.
യുവജനങ്ങളെ മികച്ച ഭാവിക്കായി ഒരുക്കുന്നതിന് അവരെ നയിക്കുന്നതിനും ശാക്തീകരിക്കുന്നതിനും കോളേജ് ദേഖോ എല്ലായ്‌പ്പോഴും മുൻപന്തിയിലാണെന്ന് രുചിർ അറോറ വ്യക്തമാക്കി. ബോധവൽക്കരണ യാത്രയുടെ ഭാഗമായി രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികളുമായി സുശീൽ സംവദിക്കും.
കാലാവസ്ഥാ വ്യതിയാനം ഒരു യാഥാർഥ്യമാണ്, കഴിയുന്നത്ര ആളുകളിലേക്ക് അവബോധം പ്രചരിപ്പിക്കുന്നതിന് കോളേജ് ദേഖോയെപ്പോലെ സമാന ചിന്താഗതിക്കാരായ പങ്കാളികൾ ഉള്ളതിൽ സന്തോഷമുണ്ടെന്നും രുചിർ അറോറ കൂട്ടിച്ചേർത്തു. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് അവബോധം വളർത്താനും ഇന്ത്യയ്ക്ക് മികച്ച ഭാവി സൃഷ്ടിക്കാനുള്ള ദൗത്യത്തിൽ രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികൾക്കിടയിൽ എത്തിച്ചേരാനുമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.












