ന്യൂഡൽഹി: ഭൂചലനത്തിൽ പാകിസ്താനിലും അഫ്ഗാനിസ്ഥാനിലുമായി ഒമ്പത് മരണം. മുന്നൂറിലേറെ പേർക്ക് പരിക്കേറ്റു. നിരവധി വീടുകളും തകർന്നിട്ടുണ്ട്. റിക്ടർ സ്‌കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാൻ-താജിക്കിസ്ഥാൻ അതിർത്തിയാണ്. 30 സെക്കന്റോളം സമയം ഭൂകമ്പത്തിന്റെ പ്രകമ്പനം നീണ്ട് നിന്നതായാണ് ദൃക്‌സാക്ഷികൾ പറയുന്നത്.
പാകിസ്താന്റെ വടക്കുകിഴക്കൻ മേഖലയായ സ്വാത് വാലി മേഖലയിൽ നിന്ന് 100ലധികം ആളുകളെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരിൽ ചിലരുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. പാകിസ്താന്റെ ചില മലയോര മേഖലകളിൽ ഉരുൾപൊട്ടലും ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്.
ഇന്ത്യയിലും പലയിടങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ട്. ഡൽഹി, ജമ്മു കശ്മീർ, ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്. മൂന്ന് സെക്കന്റോളം സമയം മാത്രമാണ് ഇന്ത്യയിൽ പലയിടത്തും ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടത്. പ്രകമ്പനം അനുഭവപ്പെട്ട ഉടനെ തന്നെ ആളുകൾ വീട് വിട്ട് പുറത്തേക്ക് ഓടുകയായിരുന്നു. എന്നാൽ ഇന്ത്യയിൽ ഒരിടത്തും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
Discussion about this post