തിരുവനന്തപുരം: പ്രസവം കഴിഞ്ഞ് എട്ടു ദിവസം മാത്രമായ ജീവനക്കാരിയെ ഓഫീസിലേക്ക് നേരിട്ട് വിളിച്ചുവരുത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് കേരള സർവ്വകലാശാല. ഇതിനായി അന്വേഷണ സമിതി രൂപീകരിക്കാൻ വിസി നിർദ്ദേശിച്ചിട്ടുണ്ട്. സംഭവത്തിൽ അതിവേഗം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം.
മൂന്ന് വനിതാ ജീവനക്കാരെ ഉൾപ്പെടുത്തി അന്വേഷണ സമിതി രൂപീകരിക്കാനാണ് നിർദ്ദേശം. റിപ്പോർട്ട് സമർപ്പിക്കേണ്ട ചുമതല രജിസ്ട്രാർക്കാണ്. ഓഫീസിലേക്ക് വിളിച്ചുവരുത്തിയ ജീവനക്കാരിയുടെ മൊഴിയെടുക്കും. ഇതിന്റെ അടിസ്ഥാനത്തിലാകും തുടർ നടപടികൾ സ്വീകരിക്കുക. ഫോണിലൂടെയോ നോരിട്ടോ വിവരങ്ങൾ ശേഖരിക്കാനാണ് കമ്മീഷന്റെ തീരുമാനം.
അവധി അപേക്ഷ വാങ്ങുന്നതിന് വേണ്ടിയാണ് ഡെപ്യൂട്ടി രജിസ്ട്രാർ യുവതിയെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയത്. സംഭവത്തിൽ ഡെപ്യൂട്ടി രജിസ്ട്രാറുടെ മൊഴി രേഖപ്പെടുത്താനും നിർദ്ദേശമുണ്ട്. ഇതിൽ വീഴ്ച കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നാണ് വിസിയുടെ മുന്നറിയിപ്പ്. നേരിട്ടെത്തി അപേക്ഷ സമർപ്പിച്ചാൽ മാത്രമേ അവധി നൽകൂ എന്നായിരുന്നു ഡെപ്യൂട്ടി രജിസ്ട്രാറുടെ നിർദ്ദേശം. ഇതേ തുടർന്നാണ് പ്രസവം കഴിഞ്ഞ് എട്ടാം ദിവസം യുവതിയ്ക്ക് ഓഫീസിലേക്ക് വരേണ്ടിവന്നത്.
Discussion about this post