കോഴിക്കോട്: കോഴിക്കോട് ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ജീവനക്കാരൻ പീഡിപ്പിച്ച സംഭവത്തിൽ പരാതി പിൻവലിക്കാൻ സമ്മർദ്ദമേറുന്നു. പരാതിക്കാരിയായ യുവതി ചികിത്സയിൽ കഴിയുന്ന വാർഡിലെത്തിയ ആശുപത്രി ജീവനക്കാരിൽ ചിലരാണ് പരാതി പിൻവലിക്കണമെന്ന് യുവതിയോട് ആവശ്യപ്പെട്ടത്. ഔദ്യോഗിക വേഷത്തിൽ തന്നെയാണ് ഇവർ യുവതിയുടെ അടുത്തെത്തിയതും. പ്രതിയുടെ സഹപ്രവർത്തകരാണ് ഇവരെന്നാണ് വിവരം. തീവ്രപരിചരണ വിഭാഗത്തിലായിരുന്ന യുവതിയെ കഴിഞ്ഞ ദിവസമാണ് വാർഡിലേക്ക് മാറ്റിയത്.
പണത്തിന് വേണ്ടിയാണോ പരാതി നൽകിയത് എന്ന് ചോദിക്കുകയും, മോശം വാക്കുകൾ ഉപയോഗിച്ച് മാനസികമായി തളർത്തുകയും ചെയ്തതായി യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിന് യുവതി പരാതി നൽകിയിട്ടുണ്ട്. ഭീഷണിപ്പെടുത്തിയ ജീവനക്കാർ ധരിച്ചിരുന്ന വസ്ത്രത്തിന്റെ നിറമടക്കം പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. മജിസ്‌ട്രേറ്റിന് നൽകിയ മൊഴി മാറ്റിയാൽ നഷ്ടപരിഹാരം നൽകാമെന്നാണ് ഇവർ വാഗ്ദാനം ചെയ്തത്.
മൊഴി മാറ്റാൻ യുവതിക്ക് മേൽ സമ്മർദ്ദമുണ്ടായെന്ന കാര്യം ആശുപത്രി സൂപ്രണ്ടും സ്ഥിരീകരിച്ചിട്ടുണ്ട്. യുവതിയുടെ സുരക്ഷയ്ക്കായി വനിതാ സുരക്ഷാ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. ഡോക്ടർമാർ ഒഴികെയുള്ളവർ വാർഡിൽ പ്രവേശിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കേസിൽ അറസ്റ്റിലായ ഹോസ്പിറ്റൽ അറ്റൻഡന്റ് ശശീന്ദ്രൻ റിമാൻഡിലാണ്.
Discussion about this post