ന്യൂഡൽഹി: കമ്യൂണിസ്റ്റ് ഭീകര വിരുദ്ധ പ്രവർത്തനങ്ങളിൽ നിർണായക പങ്കുവഹിച്ച സിആർപിഎഫിനെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കമ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരായ പോരാട്ടം അതിന്റെ അന്തിമ ഘട്ടത്തിലാണ്. അധികം വൈകാതെ തന്നെ കമ്യൂണിസ്റ്റ് ഭീകരരുടെ വിളയാട്ടത്തിന് അന്ത്യമാകുമെന്നും അമിത് ഷാ പറഞ്ഞു. 84ാമത് സിആർപിഎഫ് സ്ഥാപക ദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കമ്യൂണിസ്റ്റ് ഭീകരർക്കെതിരായ പോരാട്ടം രാജ്യത്ത് അതിന്റെ അന്തിമ ഘട്ടത്തിലാണ്. അധികം വൈകാതെ തന്നെ കമ്യൂണിസ്റ്റ് ഭീകരവാദത്തിന്റെ വേരറുക്കാൻ കഴിയും. നാം വിജയിക്കും. കമ്യൂണിസ്റ്റ് ഭീകര ബാധിത മേഖലകളിൽ ഇന്ന് വികസനം എത്തിയത് സിആർപിഎഫിന്റെ ശ്രമഫലമായി കൂടിയാണ്. 2010മായി താരതമ്യം ചെയ്തു നോക്കുമ്പോൾ കമ്യൂണിസ്റ്റ് ഭീകരവാദത്തിൽ 76 ശതമാനത്തോളം കുറവാണ് ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
കമ്യൂണിസ്റ്റ് ഭീകരവാദത്തിനെതിരായ സിആർപിഎഫിന്റെ പോരാട്ടം വളരെ ശക്തമാണ്. ഇതിനായി പല ത്യാഗങ്ങളും സേന ചെയ്തു. പ്രാദേശിക പോലീസുമായി കൂടിച്ചേർന്ന് ഒരു പ്രശ്‌നത്തെ നേരിടാൻ എങ്ങനെ സഹകരണത്തിലൂടെ കഴിയുമെന്ന് കാണിച്ചുതന്നുവെന്നും അമിത് ഷാ പറഞ്ഞു.
ചത്തീസ്ഗഡിലെ ബസ്തർ ജില്ലയിലാണ് സ്ഥാപക ദിനത്തോട് അനുബന്ധിച്ചുള്ള പരിപാടി സംഘടിപ്പിച്ചത്. ചരിത്രത്തിൽ ആദ്യമായാണ് കമ്യൂണിസ്റ്റ് ഭീകര ബാധിത മേഖലയിൽ പരിപാടി സംഘടിപ്പിക്കുന്നത്. രാജ്യത്ത് തന്നെ ഭീകരവാദം അതിശക്തമായിട്ടുള്ള മേഖല കൂടിയാണ് ഇവിടം.








