ന്യൂഡൽഹി : കശ്മീർ താഴ്വരയെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന റെയിൽവേ ലൈൻ ഈ വർഷം പൂർത്തിയാകുമെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്. അടുത്ത വർഷത്തോടെ കശ്മീരിൽ വന്ദേ ഭാരത് ട്രെയിനുകൾ ഓടിത്തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. ശ്രീനഗർ റെയിൽവേ സ്റ്റേഷനിൽ വാർത്താസമ്മേളനത്തിലാണ് നിർണായക പ്രഖ്യാപനം.
ജമ്മുവിനെ ശ്രീനഗറുമായി ബന്ധിപ്പിക്കുന്ന ഉധംപൂർ-ബനിഹാൽ പാത ഈ വർഷം ഡിസംബറോടെയോ അടുത്ത വർഷം ആദ്യമോ പൂർത്തിയാകും. ‘ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ പാത നിർമ്മാണത്തിൽ നല്ല പുരോഗതിയുണ്ട്. ചെനാബ്, അഞ്ചി പാലം, പ്രധാന തുരങ്കങ്ങൾ എന്നിവയുടെ പണിയും പുരോഗമിക്കുകയാ. ദൈവാനുഗ്രഹത്താൽ ഈ വർഷം ഡിസംബറിലോ അടുത്ത വർഷം ജനുവരി-ഫെബ്രുവരി മാസങ്ങളിലോ ആയി ട്രെയിൻ ഈ റൂട്ടിൽ ഓടിത്തുടങ്ങുമെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു.
കശ്മീർ പാതയ്ക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത വന്ദേ ഭാരത് ട്രെയിനാണ് വികസിപ്പിക്കുന്നത്. താപനില, മഞ്ഞ് എന്നിങ്ങനെയുള്ള എല്ലാ പ്രതിസന്ധികളെയും പ്രതിരോധിക്കുന്ന തരത്തിലാണ് നിർമ്മാണം. 2024 ലെ മദ്ധ്യത്തോടെ വന്ദേ ഭാരത് ട്രെയിനുകൾ പ്രവർത്തനമാരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
6000 കോടി രൂപയാണ് ഈ വർഷം ജമ്മു കശ്മീർ റെയിൽവേ പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്.
35,000 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. നേരത്തെ പ്രതിവർഷം 700-800 കോടി രൂപ മാത്രമായിരുന്നു ഇവർക്ക് ലഭിച്ചിരുന്നത്. എന്നാൽ നരേന്ദ്ര മോദി അധികാരത്തിൽ വന്നശേഷം അത് ഇരട്ടിയാക്കി. പിന്നീട് അത് മൂന്നിരട്ടിയാക്കി, ഇപ്പോൾ ഫണ്ടിംഗ് ഉണ്ടായിരുന്നതിന്റെ ആറിരട്ടി വർദ്ധിപ്പിച്ചുവെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.
ചെനാബ് റെയിൽവേ പാലത്തെ എൻജിനീയറിങ് വിസ്മയമെന്ന് വിശേഷിപ്പിച്ച മന്ത്രി, ഇത് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലങ്ങളിലൊന്നാണെന്നും രാജ്യത്തെ ഏറ്റവും ഉയരമുള്ള റെയിൽവേ പാലമാണെന്നും പറഞ്ഞു.
”ഇത് ഐഫിൽ ടവറിനേക്കാൾ ഉയരത്തിലാണ് നിൽക്കുന്നത്. എല്ലാ പരീക്ഷണങ്ങളും നടത്തി, എല്ലാം വിജയിച്ചു. പ്രദേശത്തെ വേഗതയുള്ള കാറ്റ്, തീവ്രമായ താപനില, ഭൂകമ്പ സാധ്യത, എന്നിവയെല്ലാം വിശദമായി പഠിച്ചുകഴിഞ്ഞു. ഇപ്പോൾ, പാലം പ്രവർത്തനത്തിന് തയ്യാറാണ്. ഇവിടെ ട്രാക്ക് സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്” എന്ന് അദ്ദേഹം വ്യക്തമാക്കി. അഞ്ചി പാലത്തിന്റെ നിർമ്മാണവും ഈ വർഷം ഓഗസ്റ്റിൽ പൂർത്തിയാകുമെന്നും ഫൈൻ ട്യൂണിംഗ് ജോലികൾക്ക് ശേഷം സെപ്റ്റംബറിൽ കമ്മീഷൻ ചെയ്യുമെന്നും കേന്ദ്ര റെയിൽവേ മന്ത്രി പറഞ്ഞു.
Discussion about this post