കൊച്ചി: ഡോക്ടറെ പൂട്ടിയിട്ട ശേഷം നഴ്സിനെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ആശുപത്രിയിലെ ഇലക്ട്രീഷ്യൻ അറസ്റ്റിൽ. തൃപ്പൂണിത്തുറ എസ് എൻ ജംഗ്ഷനിലെ ആയുർവേദ ആശുപത്രിയിലായിരുന്നു സംഭവം. ഡ്യൂട്ടി ഡോക്ടറെ മുറിയ്ക്കുള്ളിൽ പൂട്ടിയിട്ട ശേഷം നഴ്സിനെ വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പാക്കാൻ ശ്രമിച്ച ശ്രീജിത്ത് (38) ആണ് പിടിയിലായത്.
വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. രാത്രി 11 മണിയോടെ നഴ്സിംഗ് സ്റ്റേഷന് സമീപമെത്തിയ ശ്രീജിത്ത് ഡ്യൂട്ടി ഡോക്ടറെ മുറിക്കുള്ളിൽ പൂട്ടിയിട്ട ശേഷം നഴ്സിനെ വലിച്ചിഴച്ച് മറ്റൊരു മുറിയിലേക്ക് കൊണ്ടു പോകുകയായിരുന്നു. എന്നാൽ കുതറിയോടിയ നഴ്സ് ഇയാളുടെ പിടിയിൽ നിന്നും രക്ഷപെട്ടു. ഇതോടെ ശ്രീജിത്തും ആശുപത്രിയിൽ നിന്നും കടന്നു.
അടുത്ത ദിവസം ആശുപത്രിയിലെത്തിയ ശ്രീജിത്ത്, ഫോണിൽ വാളിന്റെയും തോക്കുകളുടെയും ചിത്രങ്ങൾ കാട്ടി, ഇവയെല്ലാം തന്റെ പക്കൽ ഉണ്ടെന്നും തലേ രാത്രി നടന്ന സംഭവം പുറത്തു പറഞ്ഞാൽ കൊന്നുകളയുമെന്നും നഴ്സിനെ ഭീഷണിപ്പെടുത്തി. ഇതോടെ കടുത്ത മാനസിക സമ്മർദ്ദത്തിലായ നഴ്സ്, സംഭവം ഭർത്താവിനോട് പറഞ്ഞു. തുടർന്ന് ഭർത്താവിന്റെ പരാതിയിൽ കേസെടുത്ത പോലീസ് ശനിയാഴ്ച ശ്രീജിത്തിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Discussion about this post