തിരുവനന്തപുരം: കേരളം അകം പൊള്ളയായ ഒരു ചില്ല് കൊട്ടാരമാണെന്ന് മെട്രോമാൻ ഇ ശ്രീധരൻ. ബ്രഹ്മപുരം തീപിടുത്തം മനുഷ്യനിർമ്മിത ദുരന്തമാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
റോഡ് വികസനത്തിൽ കേരളം ഇഴയുകയാണ്. കേന്ദ്ര സർക്കാരിന്റെ നിർബന്ധം നിമിത്തമാണ് പണിയെങ്കിലും തുടങ്ങിയിരിക്കുന്നത്. ദേശീയപാതാ വികസനത്തിന് ഭൂമി ഏറ്റെടുക്കേണ്ടത് സംസ്ഥാനങ്ങളാണ്. എന്നാൽ കേരളം അതും കേന്ദ്രത്തിനെ കൊണ്ട് ചെയ്യിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് ഇ ശ്രീധരൻ പറഞ്ഞു. ജനങ്ങൾ ഭൂമി വിട്ട് നൽകാൻ തയ്യാറാണെങ്കിലും, ചിലവിന്റെ മൂന്നിലൊന്ന് മാത്രമേ വഹിക്കാൻ കഴിയൂ എന്ന് സംസ്ഥാനം വാശി പിടിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതിവർഷം ശരാശരി 5,000 പേരാണ് കേരളത്തിൽ റോഡപകടങ്ങളിൽ മരണപ്പെടുന്നത്. കെ റെയിൽ പദ്ധതിക്ക് വേണ്ടി പാഴാക്കുന്ന സമയവും പരിശ്രമങ്ങളും റെയിൽവേ വികസനത്തിൽ കേന്ദ്ര സർക്കാരിനെ പിന്തുണയ്ക്കാൻ മാറ്റി വെച്ചാൽ, ഇവിടെ റെയിൽവേ വികസനം വരും. അങ്ങനെ വന്നാൽ റോഡപകടങ്ങളും മലിനീകരണവും നിയന്ത്രിക്കാൻ സാധിക്കുമെന്നും ഇ ശ്രീധരൻ അഭിപ്രായപ്പെട്ടു. കെ റെയിൽ വന്നാൽ കേരളം കിഴക്കൻ കേരളവും പടിഞ്ഞാറൻ കേരളവുമായി വിഭജിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്രഹ്മപുരം തീപിടുത്തം മനുഷ്യനിർമ്മിത ദുരന്തമാണ്. വർഷങ്ങളായുള്ള കെടുകാര്യസ്ഥതയാണ് സാഹചര്യം ഇത്രയും വഷളാക്കിയത്. ഇത് സർക്കാരിന്റെ പരാജയമാണ്.
സൂചകങ്ങൾ പ്രകാരം കേരളം ഒരു മുന്നാക്ക സംസ്ഥാനമാണ്. ഇതിന്റെ പ്രധാന കാരണം പ്രവാസികൾ അയക്കുന്ന പണമാണ്. വിദേശത്ത് പണിയെടുക്കുന്ന മലയാളികൾ പ്രതിവർഷം 80,000 കോടി രൂപയാണ് സംസ്ഥാനത്തേക്ക് അയക്കുന്നത്. മറ്റൊരു കാര്യത്തിലും സംസ്ഥാനത്തിന് മേനി നടിക്കാൻ ഒന്നുമില്ല. നമുക്ക് ആവശ്യമായ എല്ലാം നമ്മൾ ഇറക്കുമതി ചെയ്യുകയാണ്. പുറമേ നിന്ന് നോക്കുമ്പോൾ ഗംഭീരമെന്ന് തോന്നുന്ന, എന്നാൽ അകം പൊള്ളയായ ഒരു ചില്ല് കൊട്ടാരമാണ് കേരളമെന്ന് ഇ ശ്രീധരൻ വിമർശിച്ചു.
സംസ്ഥാനത്ത് ഒരു രാഷ്ട്രീയ മാറ്റം അനിവാര്യമാണ്. ജനങ്ങൾക്ക് എൽഡിഎഫിനെയും യുഡിഎഫിനെയും മടുത്തിരിക്കുന്നുവെന്നും ബിജെപി ദേശീയ നിർവാഹക സമിതി അംഗം കൂടിയായ ഇ ശ്രീധരൻ പറഞ്ഞു.
ബിജെപി എന്നാൽ ആർ എസ് എസ് ആണെന്ന് ജനങ്ങൾ കരുതുന്നു. ആർ എസ് എസിന് എന്താണ് കുഴപ്പം? രാജ്യത്തിന് വേണ്ടി എന്ത് ത്യാഗവും സഹിക്കാൻ സന്നദ്ധരായ രാജ്യസ്നേഹികളുടെ സംഘടനയാണ് ആർ എസ് എസ് എന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിൽ ബിജെപിക്ക് ജയസാദ്ധ്യത ഉള്ള ഇടങ്ങളിലെല്ലാം എൽഡിഎഫും യുഡിഎഫും പരസ്പരം കൈകോർക്കുന്നു. സുരേഷ് ഗോപിയുടെ തോൽവിയും പാലക്കാട്ടെ പരാജയവും ഈ അന്തർധാരയുടെ ഫലമാണ്. ഇത് മറികടക്കാൻ തന്ത്രങ്ങൾ അനിവാര്യമാണെന്നും ഇ ശ്രീധരൻ അഭിപ്രായപ്പെട്ടു.
കേരളം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം തൊഴിലില്ലായ്മയാണ്. സംസ്ഥാനത്തെ വിദ്യാഭ്യാസ നിലവാരവും വളരെ താഴ്ന്നതാണ്. കേരളത്തെ കമ്മ്യൂണിസ്റ്റ് സംസ്ഥാനമാക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമാണ് പിണറായി സർക്കാരിനുള്ളത്. കഴിഞ്ഞ ഏഴ് വർഷത്തിനിടെ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് പൂർത്തിയാക്കിയിട്ടുള്ള ഒരു പദ്ധതിയുടെയെങ്കിലും പേര് പറയാൻ അവർക്ക് സാധിക്കുമോ? എന്നാൽ, ജനങ്ങൾക്ക് ഉപകാരപ്പെടുന്ന ഒരു ഡസൻ പദ്ധതികളെങ്കിലും അവർ ഇടപെട്ട് അലസിപ്പിച്ചിട്ടുണ്ടെന്നും ഇ ശ്രീധരൻ വിശദീകരിച്ചു. നിങ്ങൾ ഒരു മുഖ്യമന്ത്രി ആയിക്കഴിഞ്ഞാൽ, പ്രഥമ പരിഗണന സംസ്ഥാനത്തിനാണ് നൽകേണ്ടത്, അല്ലാതെ പാർട്ടിക്കല്ലെന്നും മുഖ്യമന്ത്രിയെ ഉദ്ദേശിച്ച് അദ്ദേഹം പറഞ്ഞു.
കേന്ദ്ര സർക്കാർ കേരളത്തെ അവഗണിക്കുന്നു എന്ന വാദം നുണയാണ്. മറിച്ച് മോദി സർക്കാരിൽ നിന്നും കേരളത്തിന് കൂടുതൽ പരിഗണനയാണ് ലഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
എൻഡിഎ സർക്കാർ അധികാരത്തിൽ വന്ന ശേഷം ആഗോള തലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായ മെച്ചപ്പെട്ടു. രാജ്യത്ത് അസഹിഷ്ണുതയുണ്ടെന്നും മതേതരത്വം അപകടത്തിലാണെന്നുമുള്ള ആരോപണങ്ങൾ കൃത്യമായ പ്രൊപ്പഗാണ്ടയുടെ ഭാഗമാണ്. സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും മികച്ച സർക്കാരാണ് ഇപ്പോൾ കേന്ദ്രം ഭരിക്കുന്നതെന്നും ഇ ശ്രീധരൻ ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
Discussion about this post