തിരുവനന്തപുരം: തിരുവനന്തപുരത്തും അയൽ ജില്ലയായ കൊല്ലത്തും രാത്രി ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. രാത്രി പന്ത്രണ്ട് മണിയോടെ തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ട്. ഒപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാദ്ധ്യതയുണ്ട്.
കേരള തീരത്ത് ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. 0.5 മുതൽ 0.9 വരെ മീറ്റർ ഉയരത്തിൽ തിരമാലക്ക് സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രോത്പന്ന ഗവേഷണ കേന്ദ്രം അറിയിക്കുന്നു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും അറിയിപ്പിൽ പറയുന്നു.
കൂടാതെ, സംസ്ഥാനത്ത് വരും ദിവസങ്ങളിലും വേനൽമഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇന്ന് മുതൽ വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
സംസ്ഥാനത്തെ മിക്ക ജില്ലകളിലും വേനൽമഴ തുടരുകയാണ്. കൊല്ലം, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ കഴിഞ്ഞ ദിവസങ്ങളിൽ മഴ പെയ്തിരുന്നു. ഈ സാഹചര്യത്തിൽ ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.
Discussion about this post