കോഴിക്കോട്: കൂരാച്ചുണ്ടിൽ സുഹൃത്തിന്റെ പീഡനത്തിന് ഇരയായ റഷ്യൻ യുവതി തിരികെ നാട്ടിലേക്ക് മടങ്ങി. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും രാവിലെ എട്ട് മണിയ്ക്കുള്ള വിമാനത്തിൽ ദുബായിലേക്കാണ് പോയത്. ഇവിടെ നിന്നും യുവതി മോസ്‌കോയിലേക്ക് പോകും.
പീഡനത്തിനിരയായി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതിയെ കഴിഞ്ഞ ദിവസം ഡിസ്ചാർജ് ചെയ്തിരുന്നു. ഇതിന് ശേഷം മഹിളാമന്ദിരത്തിലായിരുന്നു ഇവരുടെ താമസം. യുവതിയ്ക്ക് ആവശ്യമായ എല്ലാ വിധ സഹായങ്ങളും നൽകാൻ ആവശ്യപ്പെട്ട് പോലീസ് സർക്കാരിന് കത്ത് നൽകിയിരുന്നു. ഇതിനിടെ എംബസി ഇടപെട്ട് ഇവരെ നാട്ടിലേക്ക് അയക്കുകയായിരുന്നു. യുവതിയെ എത്രയും വേഗം റഷ്യയിലേക്ക് തന്നെ തിരികെ അയക്കണമെന്ന് മാതാപിതാക്കളും എംബസിയോട് ആവശ്യപ്പെട്ടിരുന്നു.
കേസിലെ പരാതിക്കാരിയായതിനാൽ തുടർ നടപടികൾക്കായി ഇവിടെ തന്നെ തുടരേണ്ട ആവശ്യമില്ല. കേസുമായി ബന്ധപ്പെട്ട് യുവതി മജിസ്‌ട്രേറ്റിന് മുൻപിൽ രഹസ്യമൊഴി നൽകിയിരുന്നു. യുവതിയെ മർദ്ദിച്ച സുഹൃത്ത് ആഗിലിനെതിരെ ശക്തമായ അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണ്ട്.
മാരക ലഹരിമരുന്നിന് ആഗിൽ അടിമയാണെന്നാണ് പ്രാഥമിക അന്വേഷണത്തിൽ പോലീസ് കണ്ടെത്തിയിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ടാണ് തുടരന്വേഷണം. കൂരാച്ചുണ്ട് കേന്ദ്രീകരിച്ച് വൻ ലഹരി സംഘം പ്രവർത്തിക്കുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇതിലാണ് വിശമായ അന്വേഷണം. അതേസമയം ആഗിലിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Discussion about this post