ദുബായ്: 2023 ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുമെന്ന് റിപ്പോർട്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ നരേന്ദ്ര മോദി സ്റ്റേഡിയത്തിലായിരുന്നു 2022 ഐപിഎൽ ഫൈനൽ നടന്നത്. ബോർഡർ ഗാവസ്കർ ട്രോഫിയിലെ അവസാന മത്സരവും ഇതേ വേദിയിലായിരുന്നു നടന്നത്.
നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഒരു ലക്ഷം കാണികളുടെ സാന്നിധ്യത്തിൽ ലോകകപ്പ് ഫൈനൽ നടത്താനാകും എന്നാണ് ഐസിസിയുടെ കണക്കുകൂട്ടൽ. കൂടാതെ, ലോകകപ്പിലെ സെമി ഫൈനൽ മത്സരങ്ങളിൽ ഒരെണ്ണം മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ നടക്കുമെന്നും അന്താരാഷ്ട്ര ക്രിക്കറ്റ് പോർട്ടൽ റിപ്പോർട്ട് ചെയ്യുന്നു. 2011ലെ ലോകകപ്പ് ഫൈനലിൽ ശ്രീലങ്കയെ കീഴടക്കി ഇന്ത്യ കിരീടം ചൂടിയത് ഇതേ വേദിയിലായിരുന്നു.
ലോകകപ്പിന്റെ ഫിക്സ്ചറുകൾക്ക് ഐസിസി ഇതുവരെ അന്തിമ അനുമതി നൽകിയിട്ടില്ല. എന്നാൽ, ടൂർണമെന്റ് ഒക്ടോബർ 5 മുതൽ നവംബർ 19 വരെ ഇന്ത്യയിലെ വിവിധ വേദികളിൽ നടക്കും എന്നാണ് അനൗദ്യോഗിക റിപ്പോർട്ട്. ലോകകപ്പിൽ പങ്കെടുക്കുന്നതിനായി പാകിസ്താൻ ടീം ഇന്ത്യയിൽ എത്തും എന്നും റിപ്പോർട്ടുണ്ട്. 2016 ട്വന്റി 20 ലോകകപ്പ് കളിക്കാൻ വേണ്ടിയായിരുന്നു പാകിസ്താൻ ടീം അവസാനമായി ഇന്ത്യയിൽ എത്തിയത്.
ലോകകപ്പിന് മുന്നോടിയായി നടക്കുന്ന ഏഷ്യ കപ്പിൽ ഇന്ത്യയും പാകിസ്താനും പരസ്പരം ഏറ്റുമുട്ടും എന്നാണ് സൂചന. പാകിസ്താനാണ് ഏഷ്യാ കപ്പ് വേദിക്കായി അവകാശവാദം ഉന്നയിക്കുന്നത്. എന്നാൽ, പാകിസ്താനിലേക്ക് ഇന്ത്യൻ ടീം പോകില്ല എന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ഏഷ്യാ കപ്പ് നിഷ്പക്ഷ വേദിയിൽ നടക്കാനുള്ള സാദ്ധ്യതയാണ് തെളിയുന്നത്.








