ബംഗലൂരു: കർണാടകയിൽ ബിജെപിക്ക് ഭരണത്തുടർച്ച പ്രവചിച്ച് അഭിപ്രായ സർവേ ഫലം പുറത്ത്. എഡ്യൂപ്രസ് നടത്തിയ സർവേ പ്രകാരം 110നും 120നും ഇടയിൽ സീറ്റുകൾ നേടി ബിജെപി അധികാരം നിലനിർത്തും. കോൺഗ്രസിന് 70 മുതൽ 80 വരെ സീറ്റുകളാകും ലഭിക്കുക. ജെഡിഎസിന് 10 മുതൽ 15 വരെ സീറ്റുകൾ ലഭിക്കുമ്പോൾ, മറ്റുള്ളവർക്ക് 4 മുതൽ 9 വരെ സീറ്റുകളും ലഭിക്കും.
മാർച്ച് 25 മുതൽ 30 വരെ 50 നിയോജക മണ്ഡലങ്ങളിലെ 183 പോളിംഗ് ബൂത്തുകളിലെ 18,331 പേർക്കിടയിൽ നടത്തിയ സർവേ ഫലമാണ് എഡ്യൂപ്രസ് ഗ്രൂപ്പ് പുറത്തു വിട്ടിരിക്കുന്നത്. ആകെ പോൾ ചെയ്യുന്ന വോട്ടുകളുടെ 43 ശതമാനം ബിജെപിക്ക് ലഭിക്കുമ്പോൾ, 37 ശതമാനം വോട്ടുകളാകും കോൺഗ്രസിന് ലഭിക്കുകയെന്നും സർവേ പറയുന്നു.
സർവേയിൽ പങ്കെടുത്ത 23 ശതമാനം പേർ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കുന്നത് മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബി എസ് യെദ്യൂരപ്പയെയാണ്. 22 ശതമാനം പേരുടെ പിന്തുണ മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ജഗദീഷ് ഷെട്ടാറിനാണ്.
20 ശതമാനം പേരാണ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കുന്നത്. 19 ശതമാനം പേർ കർണാടക പിസിസി അദ്ധ്യക്ഷൻ ഡി കെ ശിവകുമാറിനെയും 10 ശതമാനം പേർ മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച് ഡി കുമാരസ്വാമിയെയും പിന്തുണയ്ക്കുന്നു.
സർവേ പ്രകാരം കരണാടകയിലെ ഏറ്റവും ജനപ്രിയ നേതാവ് യെദ്യൂരപ്പയും സംശുദ്ധ രാഷ്ട്രീയ വ്യക്തിത്വം ജഗദീഷ് ഷെട്ടാറുമാണ്.
Discussion about this post