ഇസ്ലാമാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കാൻ ഇന്ത്യ അനുവദിച്ചില്ലെങ്കിൽ അതിൽ രാജ്യത്തെ കളിക്കാർ ആശങ്കപ്പെടേണ്ടതില്ലെന്ന് പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പാകിസ്താനിലെ മുൻ ക്രിക്കറ്റ് താരം കൂടിയാണ് ഇമ്രാൻ. 2008ൽ ഐപിഎല്ലിന്റെ ആദ്യ പതിപ്പിൽ പാകിസ്താനിൽ നിന്നുള്ള കളിക്കാർ ഭാഗമായിരുന്നു. എന്നാൽ അതേ വർഷം അവസാനം മുംബൈയിൽ ഉണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമാവുകയായിരുന്നു. പിന്നീട് ഇങ്ങോട്ടുള്ള ഐപിഎൽ മത്സരങ്ങളിൽ പാക് കളിക്കാർ ഉണ്ടായിരുന്നില്ല.
”ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് പാകിസ്താൻ ക്രിക്കറ്റ് കളിക്കാരെ ഐപിഎല്ലിൽ ഉൾപ്പെടുത്താത്തത് വിചിത്രമായ കാര്യമായാണ് എനിക്ക് തോന്നുന്നത്. അത് അഹങ്കാരം മാത്രമാണ്. ഇന്ത്യ പാക് കളിക്കാരെ ഐപിഎല്ലിൽ കളിക്കാൻ അനുവദിച്ചില്ലെങ്കിൽ വേണ്ട, അത് അങ്ങനെ തന്നെ നടക്കട്ടെ. പാകിസ്താൻ താരങ്ങൾ അതേക്കുറിച്ച് ഓർത്ത് വിഷമിക്കണ്ട.
ഒരു സൂപ്പർ പവർ എന്ന നിലയിൽ ഇന്ത്യ ക്രിക്കറ്റ് ലോകത്ത് പെരുമാറുന്നത് വളരെ അധികം അഹങ്കാരത്തോടെയാണ്. മറ്റ് ഏത് രാജ്യത്തേക്കാളും അധികം ഫണ്ട് അവർ ഉണ്ടാക്കുന്നുണ്ട്. അവരുടെ ഈ കഴിവ് കൊണ്ട് ആര് കളിക്കണം ആര് കളിക്കരുത് എന്നെല്ലാം അവർ തീരുമാനിക്കുകയാണ്. അതുകൊണ്ട് തന്നെയാണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് അഹങ്കാരിയായി മാറിയെന്ന് പറയുന്നതെന്നും” ഇമ്രാൻ ഖാൻ പറഞ്ഞു.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്നലെയാണ് ഐപിഎൽ മത്സരങ്ങൾക്ക് തുടക്കമായത്. നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസും നാല് തവണ ജേതാക്കളായ ചെന്നൈ സൂപ്പർ കിംഗ്സും തമ്മിലുള്ള മത്സരത്തോടെയാണ് ഐപിഎല്ലിന്റെ പതിനാറാം പതിപ്പിന് തുടക്കമായത്.
Discussion about this post