വസന്തകാലമാണിത്. നമ്മുടെ വീടുകളിലും തൊടികളിലുമെല്ലാം പൂക്കൾ വിരിഞ്ഞ് നിൽക്കുന്നത് കാണുന്നത് നമുക്കെല്ലാവർക്കും ഏറെ സന്തോഷം നൽകുന്ന കാര്യമാണ്. വളരുകയും പൂക്കുകയും ചെയ്യുന്നതിന് പുറമെ പൂക്കൾക്കും ചെടികൾക്കും സംസാരിക്കാൻ സാധിക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരു കൂട്ടം ശാസ്ത്രജ്ഞർ. ചെടികൾക്ക് കേൾക്കാൻ സാധിക്കില്ലെങ്കിലും അവയ്ക്ക് സംസാരിക്കാൻ സാധിക്കുമെന്നാണ് പഠനം പറയുന്നത്. പ്രത്യേകിച്ച് അവ മോശം സാഹചര്യത്തിൽ നിൽക്കുന്ന സമയങ്ങളിൽ.
ഇസ്രായേലിലെ ടെൽ അവീവ് സർവകലാശാലയിലെ ഗവേഷകരാണ് സസ്യങ്ങൾ ഉണ്ടാക്കുന്ന ശബ്ദം രേഖപ്പെടുത്തുകയും അവ പഠനവിധേയമാക്കുകയും ചെയ്തത്. പോപ്പ്‌കോൺ പൊട്ടുന്നതിന് സമാനമാണ് ഈ ശബ്ദങ്ങൾ. കടുത്ത സമ്മർദ്ദത്തിൽ നിൽക്കുന്ന ചെടികൾ വായുവിലൂടെ ശബ്ദം പുറപ്പെടുവിക്കുന്നുവെന്നാണ് പറയുന്നത്. അവ ദൂരെ നിന്ന് റെക്കോർഡ് ചെയ്യാനും ഏത് ചെടിയുടേതാണെന്ന് മനസിലാക്കാനും സാധിക്കും.
തക്കാളി, ടുബാകോ പ്ലാന്റ്‌സ്, ഗോതമ്പ്, കോൺ, കള്ളിമുൾച്ചെടി തുടങ്ങിയ ചെടികളാണ് പഠനവിധേയമാക്കിയത്. ഇതിനായി കൃത്യമായ നിയമങ്ങളും ചെടികൾക്ക് വേണ്ടി എടുത്തിരുന്നു. ചില ചെടികൾ അഞ്ച് ദിവസമായി നനച്ചിരുന്നില്ല, ചിലതിന്റെ തണ്ടുകൾ മുറിച്ച് കളഞ്ഞിരുന്നു, ഇങ്ങനെ അവയെ കഷ്ടപ്പെടുത്തുന്ന രീതിയിലാണ് പഠനത്തിനായി ഒരുക്കിയത്.
ഈ ചെടികളെ യാതൊരു ശബ്ദവുമില്ലാത്ത പ്രതലത്തിൽ വച്ചു. തുടർന്ന് 20-250 കിലോഹെർട്സ് ഫ്രീക്വൻസിയിൽ ഉണ്ടാകുന്ന ശബ്ദങ്ങൾ റെക്കോർഡുചെയ്യുന്ന അൾട്രാസോണിക് മൈക്രോഫോണുകൾ സജ്ജമാക്കി. പരീക്ഷണത്തിന് വിധേയമാക്കിയ ചെടികൾ 40-80 കിലോഹെർട്‌സ് ഫ്രീക്വൻസിയിൽ ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നതായി റെക്കോർഡിംഗിൽ നിന്ന് വ്യക്തമായി. സമ്മർദ്ദമില്ലാത്ത ചെടികൾ മണിക്കൂറിൽ ഒരു തവണ ശബ്ദമുണ്ടാക്കുമ്പോൾ, എന്തെങ്കിലും പ്രശ്‌നങ്ങൾ സംഭവിച്ച ചെടികൾ ഓരോ മണിക്കൂറിലും 12ലധികം ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നുണ്ടെന്നാണ് ഗവേഷക സംഘത്തിലെ അംഗമായ പ്രൊഫ.ലിലാച്ച് ഹദാനി പറയുന്നത്. കൃത്യമായി വിശകലനം ചെയ്ത ശേഷം ഓരോ ചെടിയുടേയും ശബ്ദവും ഇവർ വേര്‍തിരിച്ചെടുത്തതായും പഠനത്തില്‍ പറയുന്നു.
Discussion about this post