മൊഹാലി : കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ പഞ്ചാബ് കിംഗ്സിന് 7 റൺസിന്റെ വിജയം. പഞ്ചാബ് ഉയർത്തിയ 192 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന കൊൽക്കത്ത 16 ഓവറിൽ ഏഴു വിക്കറ്റിന് 146 റൺസെടുത്ത് നിൽക്കെ മഴ കളി മുടക്കുകയായിരുന്നു. ഡി.എൽ.എസ് നിയമ പ്രകാരം 153 റൺസായിരുന്നു കൊൽക്കത്ത എടുക്കേണ്ടിയിരുന്നത്. മത്സരം തുടർന്ന് ആരംഭിക്കാൻ കഴിയാതിരുന്നതോടെ പഞ്ചാബ് വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.
വലിയ സ്കോർ പിന്തുടർന്ന കൊൽക്കത്തെയ്ക്ക് വേണ്ടി ആരും കരുത്തുറ്റ ഇന്നിംഗ്സ് കളിച്ചില്ല. റഹ്മാനുള്ള ഗുർബാസ് 16 പന്തിൽ 24 ഉം, വെങ്കിടേഷ് അയ്യർ 28 പന്തിൽ 34 ഉം ക്യാപ്ടൻ നിതീഷ് റാണ 17 പതിൽ 24 ഉം റൺസെടുത്തു. ആന്ദ്രെ റസലിന്റെ കൂറ്റനടികൾ വിജയ പ്രതീക്ഷ ഉളവാക്കിയെങ്കിലും ജയത്തിലേക്ക് എത്തിക്കാൻ കഴിഞ്ഞില്ല. മൂന്ന് ഓവറിൽ 19 റൺസ് വിട്ടുകൊടുത്ത് 3 വിക്കറ്റെടുത്ത അർഷദീപാണ് പഞ്ചാബിനു വേണ്ടി തിളങ്ങിയത്.
നേരത്തെ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത കൊൽക്കത്തക്കെതിരെ പഞ്ചാബ് 20 ഓവറിൽ 5 വിക്കറ്റിന് 191 റൺസാണെടുത്തത്. ഭാനുക രജപക്സയുടെയും ക്യാപ്ടൻ ശിഖർ ധവാന്റെയും തകർപ്പൻ ബാറ്റിംഗാണ് പഞ്ചാബിന് മികച്ച സ്കോർ സമ്മാനിച്ചത്.12 പന്തിൽ 23 റൺസെടുത്ത പ്രഭ്സിമ്രാൻ സിംഗ് പഞ്ചാബിന് മികച്ച തുടക്കമാണ് നൽകിയത്. പ്രഭ്സിമ്രാനെ സൗത്തി മടക്കിയതോടെ രണ്ടാം വിക്കറ്റിൽ ഒത്തു ചേർന്ന ധവാനും രജപക്സയും ചേർന്ന് കൊൽക്കത്ത ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ചു. ഇരുവരും ക്രീസിൽ നിൽക്കെ, സ്കോർ 200 കടക്കും എന്ന തോന്നലുണ്ടായി. എന്നാൽ, ഇരുവരും മടങ്ങിയതോടെ, സ്കോറിംഗ് അൽപ്പം മെല്ലെയായി. രജപക്സ 50 റൺസും ധവാൻ 40 റൺസുമെടുത്ത് പുറത്തായി.
കൊൽക്കത്തക്ക് വേണ്ടി ടിം സൗത്തി 2 വിക്കറ്റ് വീഴ്ത്തിയെങ്കിലും 4 ഓവറിൽ 54 റൺസ് വഴങ്ങി. ഉമേഷ് യാദവ്, വരുൺ ചക്രവർത്തി എന്നിവർക്കും ഓരോ വിക്കറ്റ് വീതം ലഭിച്ചു. സുനിൽ നരെയ്ൻ ഒരു വിക്കറ്റ് നേടി.
Discussion about this post