മുസാഫർ നഗർ: ക്രിക്കറ്റ് താരം സുരേഷ് റെയ്നയുടെ അടുത്ത ബന്ധുക്കളെ അതിക്രൂരമായി കൊലപ്പെടുത്തിയ കൊടും ക്രിമിനൽ റാഷിദിനെ ഉത്തർ പ്രദേശ് പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു. യുപി പോലീസ് തലയ്ക്ക് 50,000 രൂപ വിലയിട്ടിരുന്ന കൊടും കുറ്റവാളിയായിരുന്നു സിപാഹിയ എന്നറിയപ്പെട്ടിരുന്ന റാഷിദ്.
ഷാപൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ അന്തർ സംസ്ഥാന ഗുണ്ടാ സംഘം തങ്ങുന്നു എന്ന രഹസ്യ വിവരത്തെ തുടർന്ന് പരിശോധന നടത്തുകയായിരുന്ന പോലീസിന് മുന്നിൽ മോട്ടോർ ബൈക്കിലെത്തിയ രണ്ടംഗ സംഘം അകപ്പെട്ടു. ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പോലീസ്, കൂടുതൽ പരിശോധനകൾക്ക് തയ്യാറെടുക്കവേ, ഇരുവരും പോലീസിന് നേർക്ക് അപ്രതീക്ഷിതമായി വെടിയുതിർക്കുകയായിരുന്നു.
പോലീസ് തിരിച്ചു നടത്തിയ വെടിവെപ്പിൽ റാഷിദ് കൊല്ലപ്പെടുകയായിരുന്നു. ഇയാളുടെ കൂട്ടാളി പരിക്കുകളോടെ രക്ഷപ്പെട്ടു. അയാൾക്ക് വേണ്ടി തിരച്ചിൽ ഊർജ്ജിതമാക്കിയതായി സീനിയർ പോലീസ് സൂപ്രണ്ട് സഞ്ജീവ് സുമൻ അറിയിച്ചു. സംഭവ സ്ഥലത്ത് നിന്നും രണ്ട് തോക്കുകളും പോലീസ് കണ്ടെടുത്തു.
ഏറ്റുമുട്ടലിൽ പരിക്കേറ്റ എസ് എച്ച് ഒ ബാബു സിംഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുരേഷ് റെയ്നയുടെ ബന്ധുക്കളെ കൊലപ്പെടുത്തിയത് ഉൾപ്പെടെ നിരവധി കവർച്ചാ- മോഷണ കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട റാഷിദ്.
2020 ഓഗസ്റ്റ് 19 അർദ്ധരാത്രി പത്താൻകോട്ടിൽ വെച്ചായിരുന്നു റെയ്നയുടെ ബന്ധുക്കളെ റാഷിദ് കൊലപ്പെടുത്തിയത്. സുരേഷ് റെയ്നയുടെ അമ്മാവനും നിർമ്മാണ കരാറുകാരനുമായ അശോക് കുമാർ, മകൻ കൗശൽ എന്നിവരാണ് റാഷിദ് നയിച്ച കവർച്ചാ സംഘത്തിന്റെ ക്രൂരമായ മർദ്ദനത്തെ തുടർന്ന് കൊല്ലപ്പെട്ടത്. അശോക് കുമാറിന്റെ ഭാര്യ ആശാ റാണിക്കും മറ്റ് രണ്ട് പേർക്കും ആക്രമണത്തിൽ മാരകമായി പരിക്കേറ്റിരുന്നു.
കേസിലെ മറ്റ് പ്രതികളെയെല്ലാം ഇതിനോടകം ഉത്തർ പ്രദേശ് പോലീസ് രാജസ്ഥാനിലെ ജുൻജുണുവിൽ നിന്നും പിടികൂടിയിരുന്നു. കൊല്ലപ്പെട്ട റാഷിദായിരുന്നു സംഘത്തലവൻ.
Discussion about this post