കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.സോണ്ട കമ്പനിയെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയാണ്.അതുകൊണ്ടാണ് ബ്രഹ്മപുരം പ്ലാന്റിന് തനിയെ തീപ്പിടിച്ചതാണെന്ന ഫോറൻസിക് റിപ്പോർട്ട് വന്നത്. മുഖ്യമന്ത്രി നിയമസഭയിലും സോണ്ടയ്ക്ക് ക്ലീൻചിറ്റ് നൽകിയിരുന്നുവെന്ന് കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
സോണ്ട കമ്പനിയിൽ നിക്ഷേപം നടത്തിയ ജർമ്മൻ പൗരനെ വഞ്ചിച്ച സംഭവം ഗൗരവതരമാണ്. കമ്പനിയുടെ അന്താരാഷ്ട്ര ഇടപാടുകൾ പരിശോധിക്കണം. മുൻ എൽഡിഎഫ് കൺവീനർ വൈക്കം വിശ്വന്റെ മരുമകൻ ഡയറക്ടറായ കമ്പനിയും മുഖ്യമന്ത്രിയുമായ വഴിവിട്ട ബന്ധമാണ് കേരളത്തിലെ പ്രമുഖ നഗരങ്ങളിൽ അവർക്ക് മാലിന്യ നിർമ്മാർജ്ജന കരാർ ലഭിക്കാൻ കാരണമെന്ന് അദ്ദേഹം വിമർശിച്ചു.
കേരള സർക്കാരിലെ സ്വാധീനം ഉപയോഗിച്ചാണ് സോണ്ട നിക്ഷേപകരെ ചതിക്കുന്നതെന്ന് വ്യക്തമാണ്. സംസ്ഥാന സർക്കാരിന്റെ ഇത്തരം സമീപനം രാജ്യത്തിന് തന്നെ നാണക്കേടായിരിക്കുകയാണ്. കൊച്ചിയും കോഴിക്കോടും ഉൾപ്പെടെയുള്ള കോർപ്പറേഷനുകൾ കമ്പനിയുമായി കരാർ തുടരുന്നത് വിദേശത്ത് നടന്ന ഈ ഡീലിന്റെ അടിസ്ഥാനത്തിലാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
Discussion about this post