തൃശൂർ: സ്ത്രീവേഷത്തിലെത്തി മോഷ്ടിക്കാൻ ശ്രമിച്ച യുവാവിനെ പിടികൂടി പോലീസിലേൽപ്പിച്ച് നാട്ടുകാർ. തൃശൂർ കുന്നത്തങ്ങാടിയിലാണ് സംഭവം. യുവാവിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് അരിമ്പൂർ സ്വദേശി രമയെ തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വെളുത്തൂർ പാലോളി വീട്ടിൽ ധനേഷാണ് ആക്രമണം നടത്തിയത്.
കടയിലെത്തിയ ധനേഷ്, തുണിത്തരങ്ങൾ ആവശ്യപ്പെട്ടു. രമ തുണിയെടുത്തു കൗണ്ടറിലെ മേശയിൽ വച്ചപ്പോൾ പണം തികയില്ലെന്നും പുറത്ത് പോയി വരാമെന്നും കാണിച്ചു പ്രതി തിരിച്ചുപോയി. വീണ്ടും വന്നു ബിൽ എഴുതാൻ ആവശ്യപ്പെടുകയും ബിൽ ബുക്ക് എടുക്കാൻ കുമ്പിട്ട രമയുടെ തലയ്ക്ക് കമ്പിവടികൊണ്ട് അടിക്കുകയുമായിരുന്നു. 2 തവണ കൂടി അടിയേറ്റ രമ അക്രമിയെ പുറത്തേക്കു തള്ളി. രമയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ധനേഷിനെ കീഴ്പ്പെടുത്തുകയായിരുന്നു.
ആക്രമിച്ചത് സ്ത്രീയാണെന്നാണ് എല്ലാവരും കരുതിയതെങ്കിലും, മാസ്കും ഷോളും മാറ്റിയപ്പോഴാണ് പ്രതി പുരുഷനാണെന്നു മനസിലായത്. ഇയാൾ ഉൾവസ്ത്രം വരെ ധരിച്ചിരുന്നു.
ധനേഷിന്റെ പശ്ചാത്തലവും ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും പരിശോധിക്കുമെന്ന് പോലീസ് വ്യക്തമാക്കി.
Discussion about this post