തിരുവനന്തപുരം: കഴിഞ്ഞ സാമ്പത്തിക വർഷം മുഖ്യമന്ത്രിയും മന്ത്രിമാരും യാത്രാബത്തയായി ഖജനാവിൽ നിന്ന് കൈപ്പറ്റിയത് 3.17 കോടി രൂപ. കഴിഞ്ഞ വർഷം 2.5 കോടി രൂപ മാത്രമായിരുന്നു ബജറ്റിൽ യാത്രാബത്തയായി നീക്കിവെച്ചിരുന്നത്. എന്നാൽ ഈ പരിധി മറികടന്നതോടെ 88.59 ലക്ഷം രൂപ കൂടി അധികമായി അനുവദിക്കുകയായിരുന്നു.
സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും ആവർത്തിക്കുന്നതിനിടെയാണ് മുണ്ടുമുറുക്കിയുടുക്കാതെ മന്ത്രിമാരും മുഖ്യമന്ത്രിയും പൊതുഖജനാവിലെ പണം നിർബാധം ചിലവഴിക്കുന്നത്. മറ്റ് അലവൻസുകൾക്ക് പുറമേയാണ് മന്ത്രിമാർക്ക് യാത്രാബത്ത അനുവദിക്കുന്നത്.
മാർച്ച് 27 നും യാത്രാബത്ത ഇനത്തിൽ 20 ലക്ഷം രൂപ ധനവകുപ്പ് അനുവദിച്ചിരുന്നു. സാമ്പത്തികവർഷം അവസാനിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ബില്ലുകൾ 28 നുളളിൽ സമർപ്പിക്കണമെന്ന് ധനവകുപ്പ് നിർദ്ദേശിച്ചിരുന്നു. ഇതിന്റെ തലേന്നാണ് 20 ലക്ഷം രൂപ കൂടി അനുവദിച്ച് ഉത്തരവിറക്കിയത്. നൽകാനുളള തുക നൽകുന്നതിന് ഉൾപ്പെടെ വിനിയോഗിക്കാനാണ് അധികതുക ധനവകുപ്പ് പാസാക്കുന്നത്.
ട്രഷറികളിൽ 25 ലക്ഷത്തിന് മുകളിലുളള ബില്ലുകൾ മാറുന്നതിന് പോലും നിയന്ത്രണം ഏർപ്പെടുത്തുന്ന സാഹചര്യത്തിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്. അതിനിടയിലാണ് മന്ത്രിമാരും മുഖ്യമന്ത്രിയും യാത്രാബത്തയുടെ പേരിൽ നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി പണം ചെലവഴിക്കുന്നത്. കെഎസ്ആർടിസി ജീവനക്കാരുടെ ഉൾപ്പെടെ ശമ്പളം മുടങ്ങുകയും ശമ്പളവിതരണത്തിന് പതിവായി കാലതാമസം വരികയും ചെയ്യുന്നതിനിടയ്ക്കാണ് യാത്രാബത്ത ഇനത്തിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും കൈവിട്ട കളി.
Discussion about this post