തൃശ്ശൂർ: അവണൂരിൽ വീട്ടിലുണ്ടാക്കിയ ഭക്ഷണത്തിൽ നിന്നും വിഷബാധയേറ്റ് 57 കാരൻ മരിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്. ഭക്ഷണത്തിൽ വിഷം ചേർത്ത മകനെ പോലീസ് അറസ്റ്റ് ചെയ്തു. 25 കാരനായ മയൂര നാഥൻ ആണ് ഭക്ഷണത്തിൽ വിഷം കലർത്തി പിതാവ് ശശീന്ദ്രനെ കൊലപ്പെടുത്തിയത്.
മയൂര നാഥന്റെ മാതാവിന്റെ മരണത്തിന് ശേഷം വിവാഹം കഴിച്ച ഭാര്യയാണ് നിലവിൽ ശശീന്ദ്രനോടൊപ്പമുള്ളത്. ഇതിൽ പിതാവിനോടും രണ്ടാനമ്മയോടും ആയുർവേദ ഡോക്ടർ കൂടിയായ മയൂര നാഥന് പകയുണ്ടായിരുന്നു. ഈ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.
വിഷം നിർമ്മിക്കുന്ന രാസവസ്തുക്കൾ ഓൺലൈനായാണ് മയൂര നാഥൻ വാങ്ങിയത്. ഇതിന് ശേഷം വിഷം നിർമ്മിച്ച് കടലക്കറിയിൽ ചേർത്തു. ഇത് അകത്തുചെന്നാണ് ശശീന്ദ്രൻ മരിച്ചത്. അദ്ദേഹത്തോടൊപ്പം ഭക്ഷണം കഴിച്ച അമ്മ, ഭാര്യ, വീട്ടിൽ തേങ്ങയിടാൻ വന്ന ശ്രീരാമചന്ദ്രൻ, ചന്ദ്രൻ എന്നിവർ അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസമാണ് വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചതിന് പിന്നാലെ ഇവർക്ക് ശാരീരിക വിഷമതകൾ അനുഭവപ്പെട്ടത്.
അതേസമയം ഏതെല്ലാം രാസവസ്തുക്കളാണ് ശശീന്ദ്രന്റെ ശരീരത്തിൽ എത്തിയിരിക്കുന്നത് എന്നകാര്യം വ്യക്തമല്ല. ഇത് കണ്ടെത്തുന്നതിനായി ആന്തരികാവയവങ്ങളുടെ സാമ്പിളുകൾ വിദഗ്ധ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ ഇതിന്റെ ഫലം വരുമെന്നാണ് സൂചന.
Discussion about this post