പേട്ട: ആക്രമണക്കേസിൽ കസ്റ്റഡിയിലെടുത്ത ഡിവൈഎഫ്‌ഐ പ്രവർത്തകനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പോലീസ് സ്‌റ്റേഷന് മുന്നിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ അഴിഞ്ഞാട്ടം. തിരുവനന്തപുരം പേട്ട പോലീസ് സ്‌റ്റേഷന് മുന്നിലാണ് സംഭവം. കടക്കാരനെ ആക്രമിച്ച കേസിൽ കസ്റ്റഡിലെടുത്ത ഡിവൈഎഫ്‌ഐ പ്രവർത്തകനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടാണ് ആറ്റുവരമ്പ് ബ്രാഞ്ച് സെക്രട്ടറി ആർ.എസ്.രതീഷും സംഘവും പോലീസിന് നേരെ ഭീഷണിയും മുഴക്കിയത്.
ഭീഷണിക്ക് പിന്നാലെ പ്രതിയെ വിട്ടയച്ച പോലീസ് ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തി ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസെടുത്തു. വിമാനത്താവളത്തിന് സമീപം കട നടത്തുന്നയാളെ മർദ്ദിച്ചതിനാണ് ഇന്നലെ വൈകുന്നേരം ഡിവൈഎഫ്‌ഐ ലോക്കൽ കമ്മിറ്റി അംഗം ഉണ്ണികൃഷ്ണനെ പോലീസ് കസ്റ്റഡിയിലെടുത്തത്. പിന്നാലെ ബ്രാഞ്ച് സെക്രട്ടറി രതീഷും സിപിഎം പ്രവർത്തകരും സ്റ്റേഷനിലെത്തി ബഹളം ഉണ്ടാക്കുകയായിരുന്നു.
സിപിഎമ്മുകാർ സ്റ്റേഷനിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചെങ്കിലും പോലീസുകാർ തടഞ്ഞു. മദ്യലഹരിയിലായിരുന്നു രതീഷെന്നും പോലീസ് പറയുന്നു. പിന്നാലെ ഉണ്ണികൃഷ്ണനെ കേസ് എടുക്കാതെ വിട്ടയച്ചു. കടക്കാരന് പരാതി ഇല്ലെന്ന് അറിയിച്ചതിനാലാണ് വിട്ടയക്കുന്നതെന്നാണ് പോലീസ് ഭാഷ്യം. പോലീസ് സ്‌റ്റേഷനിലെത്തി പോലീസുകാരെ അസഭ്യം പറയുന്ന വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് ബ്രാഞ്ച് സെക്രട്ടറിക്കും മറ്റ് സിപിഎം പ്രവർത്തകർക്കുമെതിരെ പോലീസ് നിസാര വകുപ്പുകൾ ചുമത്തി കേസെടുത്തത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് രതീഷിനെതിരെ ചുമത്തിയിരിക്കുന്നത്.
Discussion about this post