‘മനുഷ്യകുലത്തിന് വേണ്ടി ഞങ്ങൾ വീണ്ടും ചന്ദ്രനിലേക്ക് പോകുന്നു’. ആർട്ടെമിസ് II ദൗത്യത്തിൽ അടുത്ത വർഷം ചന്ദ്രനിലേക്ക് പോകുന്ന നാലുപേരെ പ്രഖ്യാപിച്ച് അമേരിക്കൻ ബഹിരാകാശ എജൻസിയായ നാസ. ക്രിസ്റ്റീന കോക്, വിക്ടർ ഗ്ലോവർ, റീഡ് വീസ്മാൻ, ജെറമി ഹൻസൻ എന്നിവരാണ് അമ്പത് വർഷങ്ങൾക്ക് ശേഷം ചന്ദ്രനെ ചുറ്റാൻ പോകുന്ന ആ നാലുപേർ. ഒന്നാം ആർട്ടെമിസ് ദൗത്യം കഴിഞ്ഞ വർഷം വിജയകരായി നടത്തിയതിന് പിന്നാലെയാണ് നാസ ആർട്ടെമിസ് രണ്ടിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചത്.
ഓറിയോൺ ക്യാപ്സ്യൂളിൽ മനുഷ്യരെ ലൂണാർ ഓർബിറ്റിൽ എത്തിക്കുന്നതിലും സുരക്ഷിതമായി ഭൂമിയിൽ തിരികെ എത്തിക്കുന്നതിലും സ്പേസ് ലോഞ്ച് സിസ്റ്റത്തിനുള്ള വൈദഗ്ധ്യം തെളിയിക്കുന്നതായിരുന്നു ഒന്നാം ആർട്ടെമിസ് ദൗത്യം. പത്തുദിവസം നീണ്ടുനിൽക്കുന്ന രണ്ടാം ആർട്ടെമിസ് ദൗത്യത്തിന് വേണ്ടിയുള്ള ഒരുക്കങ്ങളുടെ ആദ്യപടിയാണ് നാസയുടെ ഈ പ്രഖ്യാപനം. അപ്പോളോ ദൗത്യങ്ങൾക്ക് ശേഷം മനുഷ്യരെ വീണ്ടും ചന്ദ്രനിൽ എത്തിക്കുകയെന്ന ലക്ഷ്യത്തിലേക്കുള്ള ചവിട്ടുപടിയായി വേണം ആർട്ടെമിസ് രണ്ടാം ദൗത്യത്തെ കാണാൻ. ഇതിന് മുമ്പ് 1972 ലാണ് മനുഷ്യൻ അവസാനമായി ചന്ദ്രോപരിതലത്തിൽ കാലുകുത്തിയത്. അപ്പോളോ 17 കമാൻഡറായിരുന്ന യൂജിൻ കെർനാനായിരുന്നു അന്ന് ചന്ദ്രനിൽ തന്റെ കാൽപ്പാടുകൾ പതിപ്പിച്ചത്.
ഈ ദശാബ്ദം തന്നെ മനുഷ്യരെ വീണ്ടും ചന്ദ്രോപരിതലത്തിൽ എത്തിക്കാനും അവിടെ സുസ്ഥിരമായ ഔട്ട്പോസ്റ്റ് സ്ഥാപിക്കാനുമാണ് നാസ പദ്ധതിയിടുന്നത്. ഈ ചാന്ദ്രദൗത്യങ്ങൾ ചൊവ്വയിൽ മനുഷ്യരെ എത്തിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് ആത്മവിശ്വാസം പകരുമെന്നാണ് കരുതുന്നത്.
They’re going to the Moon! Introducing the #Artemis II astronauts:
Reid Wiseman (@astro_reid), Commander
Victor Glover (@AstroVicGlover), Pilot
Christina Koch (@Astro_Christina), Mission specialist
Jeremy Hanson (@Astro_Jeremy), Mission specialisthttps://t.co/Hy1110MOEi pic.twitter.com/SeETL5iURu— NASA’s Johnson Space Center (@NASA_Johnson) April 3, 2023
പതിനെട്ടുപേരിൽ നിന്നാണ് ചന്ദ്രനിലേക്ക് പോകുന്ന നാലംഗ സംഘത്തെ നാസ തെരഞ്ഞെടുത്തത്. ആദ്യമായി ഒരു സ്ത്രീ ചന്ദ്രനിലേക്ക് പോകുന്നുവെന്ന പ്രത്യേകതയും ആർട്ടെമിസ് രണ്ടാം ദൗത്യത്തിനുണ്ട്. മുന്നൂറ് ദിവസം തുടർച്ചയായി ബഹിരാകാശത്ത് കഴിഞ്ഞ് റെക്കോഡ് സൃഷ്ടിച്ചയാളാണ് സംഘത്തിലെ വനിതയായ ക്രിസ്റ്റീന കോക്. ചന്ദ്രന് ചുറ്റും തിരിച്ച് ഭൂമിയിലേക്കുമായി 2.3 ദശലക്ഷം കിലോമീറ്റർ ദൈർഘ്യമുള്ള, പത്ത് ദിവസം നീണ്ടുനിൽക്കുന്ന യാത്രയാണ് ആർട്ടെമിസ് രണ്ടാം ദൗത്യം. ശൂന്യാകാശത്ത് കഴിയുന്ന ആസ്ട്രോനട്ടുകൾക്ക് വേണ്ടി ഡിസൈൻ ചെയ്ത ഓറിയോൺ ലൈഫ് സപ്പോർട്ട് സംവിധാനത്തിന്റെയും മറ്റ് സംവിധാനങ്ങളുടെയും ക്ഷമത ഉറപ്പാക്കുക എന്ന ലക്ഷ്യം കൂടി ഈ ദൗത്യത്തിനുണ്ട്. തിരികെ ഭൂമിയിലെത്തുന്നതിന് ചന്ദ്രനിലെ ഏറ്റവും ദൂരെയുള്ള വശത്ത് നിന്നും ഏതാണ്ട് 10,300 കിലോമീറ്റർ സഞ്ചരിക്കാനും ആർട്ടെമിസ് രണ്ടാം ദൗത്യം പദ്ധതിയിടുന്നുണ്ട്.
ആറ് അപ്പോളോ ദൗത്യങ്ങളിലായി പന്ത്രണ്ട് ബഹിരാകാശ യാത്രികർ ചന്ദ്രനിൽ കാലുകുത്തിയിട്ടുണ്ട്. 1969ലെ ആദ്യ ദൗത്യത്തിന്റെ ഭാഗമായിരുന്ന നീൽ ആംസോട്രോങ്ങും എഡ്വിൻ ബസ് ആൽഡ്രിനും ആയിരുന്നു ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയത്.
Discussion about this post