തൃശൂർ: അച്ഛനോടും രണ്ടാനമ്മയോടും ദീർഘകാലമായുള്ള പകയാണ് കൊലപാതകത്തിന് കാരണമായതെന്ന് അവണൂർ കൊലപാതകകേസിലെ പ്രതിയായ മയൂർനാഥ്. അച്ഛനെയാണ് കൊല്ലാൻ ഉദ്ദേശിച്ചതെന്നും, വേറെ ആരേയും ഒന്നും ചെയ്യാൻ ഉദ്ദേശമില്ലായിരുന്നുവെന്നും ഇയാൾ പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ശശീന്ദ്രന്റെ മരണം ഭക്ഷ്യവിഷബാധയല്ലെന്ന് വ്യക്തമായതോടെ പൊലീസ് കൊലപാതകത്തിൻറെ സാധ്യതകൾ വിലയിരുത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് ആയുർവേദ ഡോക്ടറായ മകനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്. കടലക്കറിയിൽ വിഷം ചേർത്താണ് കൊലപാതകം നടത്തിയത്.
ശശീന്ദ്രന്റേയും ആദ്യ ഭാര്യ ബിന്ദുവിന്റേയും മകനാണ് മയൂർനാഥ്. 15 വർഷം മുൻപ് മയൂർനാഥിന്റെ കഴുത്തിൽ ഒരു മുഴയുണ്ടായി. ശസ്ത്രക്രിയക്ക് ശേഷം തല അൽപ്പം ചെരിച്ച് വച്ചാണ് ഡോക്ടർമാർ മുറിവ് കെട്ടി വീട്ടിലേക്കയച്ചത്. മകന്റെ അവസ്ഥയിൽ മനംനൊന്താണ് ബിന്ദു മണ്ണെണ്ണയൊഴിച്ച് ബിന്ദു സ്വയം തീ കൊളുത്തി ആത്മഹത്യ ചെയ്തതെന്ന് നാട്ടുകാർ പറയുന്നു. ഒരു വർഷത്തിനുള്ളിൽ തന്നെ അച്ഛൻ മറ്റൊരു വിവാഹം ചെയ്തതോടെ മയൂർനാഥ് കടുത്ത മാനസിക സംഘർഷത്തിലായി.
പഠനത്തിൽ മിടുക്കനായ മയൂർനാഥിന് എംബിബിഎസിന് സീറ്റ് ലഭിച്ചെങ്കിലും ആയുർവേദം തിരഞ്ഞെടുക്കുകയായിരുന്നു. ആയുർവേദ മരുന്നുകൾ സ്വയം ഗവേഷണം നടത്തി കണ്ടെത്താൻ വീടിന് മുകളിലായി ലാബും സജ്ജമാക്കിയിരുന്നു. ഈ ലാബിന്റെ പ്രവർത്തനത്തിന് വേണ്ടി പണം ആവശ്യപ്പെടുന്നതിന്റെ പേരിലും മയൂർനാഥും ശശീന്ദ്രനും തമ്മിൽ തർക്കം ഉണ്ടായിരുന്നുവെന്നാണ് വിവരം. കൊലപാതകത്തിന് വേണ്ടുന്ന വിഷവും ഇയാൾ സ്വയം ഉണ്ടാക്കുകയായിരുന്നു. ഓൺലൈനിൽ വിഷ വസ്തുക്കൾ വരുത്തിയാണ് ആയൂർവേദ ഡോക്ടറായ മയൂര നാഥൻ സ്വയം വിഷം നിർമ്മിച്ചത്. ആദ്യഘട്ടം മുതൽ പോലീസിന് ഇയാളെ സംശയം ഉണ്ടായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മയൂർനാഥ് കുറ്റം സമ്മതിച്ചത്. കസ്റ്റഡിയിലെടുത്ത ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും












