പാലക്കാട്: കേരള മനസാക്ഷിയെ ഞെട്ടിച്ച അട്ടപ്പാടിയിലെ മധു വധക്കേസിൽ ഇന്ന് വിധി പറയും. മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ പ്രത്യേക കോടതിയാണ് ഇന്ന് വിധി പറയുന്നത്. കോടതി പരിസരത്ത് കനത്ത പോലീസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. മാർച്ച് 10നാണ് കേസിൽ വാദം പൂർത്തിയാകുന്നത്. മാർച്ച് 18ന് വിധി പറയുമെന്ന് അറിയിച്ചിരുന്നെങ്കിലും, ഇത് പിന്നീട് 30ലേക്ക് മാറ്റുകയായിരുന്നു. 30ന് കേസ് പരിഗണിച്ചപ്പോഴാണ് ഏപ്രിൽ 4നു വിധി പറയാനായി വീണ്ടും മാറ്റിയത്. വിധി പറയുന്ന സാഹചര്യത്തിൽ മധുവിന്റെ അമ്മ മല്ലിക്കും സഹോദരി സരസുവിനും പ്രത്യേക പോലീസ് സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. മധുവിന്റെ അമ്മ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് നിവേദനം നൽകിയിരുന്നു.
സംഭവം നടന്ന് അഞ്ച് വർഷത്തിന് ശേഷമാണ് കേസിൽ വിധി പ്രഖ്യാപിക്കുന്നത്. കേസിൽ ആകെ 16 പ്രതികളാണുള്ളത്. 2018 ഫെബ്രുവരി 22നാണ് അട്ടപ്പാടി ആനവായ് കടുകമണ്ണ ഊരിലെ ആദിവാസി യുവാവ് മധു കൊല്ലപ്പെടുന്നത്. മോഷണ കുറ്റമാരോപിച്ച് ഒരു സംഘമാളുകൾ മധുവിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. 3000ത്തിലധികം പേജുകളുളള കുറ്റപത്രത്തിൽ 127 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതിൽ മധുവിന്റെ ബന്ധുക്കളുൾപ്പടെ 24 പേർ വിചാരണക്കിടെ കൂറുമാറിയിരുന്നു.
അസാധാരണ സംഭവങ്ങളാണ് വിചാരണ ഘട്ടത്തിൽ നടന്നത്. കൂറുമാറിയ സാക്ഷികളെ വീണ്ടും വിസ്തരിക്കുന്ന സ്ഥിതിയുണ്ടായി. കൂറുമാറിയ മറ്റൊരു സാക്ഷിയുടെ കണ്ണ് പരിശോധിപ്പിച്ചു. അതേസമയം കൂറുമാറിയ വനം വകുപ്പിലെ താത്ക്കാലിക ജീവനക്കാരായ നാലുപേരെ പിന്നീട് ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു.
Discussion about this post